ഡബ്ലിൻ: അവസാന പന്തോളം ആവേശം നിറച്ച രണ്ടാം ട്വന്റി-20യിൽ അയർലൻഡിനെ നാല് റൺസിന് തോൽപ്പിച്ച് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.
കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ അയർലൻഡ് ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 37 പന്തിൽ 60 റൺസുമായി ഐറിഷ് നായകന് ആന്‍ഡ്രൂ ബാല്‍ബിര്‍നിയും 18 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത ഓപ്പണര്‍ സ്റ്റിര്‍ലിംഗും അയര്‍ലന്‍ഡിനുവേണ്ടി തിളങ്ങി. ഹാരി ടെക്ടര്‍ (39) മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡോക്റല്‍ (34), മാര്‍ക്ക് അഡൈര്‍ (23) എന്നിവർ പുറത്താകെ നിന്നു.
മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി നാലോവര്‍ ചെയ്ത എല്ലാ ബൗളര്‍മാരും 40 റണ്‍സിന് മുകളില്‍ റണ്‍സ് വഴങ്ങി. ഹര്‍ഷല്‍ പട്ടേല്‍ 54 റണ്‍സാണ് വഴങ്ങിയത്. ഉമ്രാന് മാലിക്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. കാൽമസിലിനു പരിക്കേറ്റ ഓപ്പണർ ഋതുരാജ് ഗെയ്ക് വാദിനു പകരമായി പ്ലേയിംഗ് ഇലവണിൽ ഉൾപ്പെട്ട സഞ്ജു വി. സാംസണും ഫോമിൽ തുടരുന്ന ദീപക് ഹൂഡയും ചേർന്ന് തകർത്താടി. 42 പന്തിൽ നാല് സിക്സും ഒന്‍പത് ഫോറും അടക്കം 183.33 സ്ട്രൈക്ക്റേറ്റിൽ സഞ്ജു സാംസണ് അടിച്ചെടുത്തത് 77 റണ്‍സെടുത്തു. ദീപക് ഹൂഡ 57 പന്തിൽ ആറ് സിക്സും ഒന്‍പത് ഫോറും അടക്കം 182.45 സ്ട്രൈക്ക്റേറ്റിൽ വാരിക്കൂട്ടിയത് 104 റണ്‍സും.
രണ്ടാം വിക്കറ്റിൽ സഞ്ജുവും ഹൂഡയും ചേർന്ന് 87 പന്തിൽ അടിച്ചെടുത്തത് 176 റണ്‍സ്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും അതോടെ പിറന്നു. 2017ൽ ശ്രീലങ്കയ്ക്ക് എതിരേ ഒന്നാം വിക്കറ്റിൽ രോഹിത് ശർമയും കെ.എൽ. രാഹുലും ചേർന്ന് 165 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന നാലാമത് ഇന്ത്യൻ താരം എന്ന നേട്ടവും ദീപക് ഹൂഡ സ്വന്തമാക്കി.
ഓപ്പണർ ഇഷാൻ കിഷൻ (3) മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായതോടെയാണ് ദീപക് ഹൂഡ-സഞ്ജു സഖ്യം ക്രീസിൽ ഒന്നിച്ചത്. ഇവർ പുറത്താകുന്പോൾ 16.2 ഓവറിൽ ഇന്ത്യ 189 റണ്‍സിൽ എത്തിയിരുന്നു. പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ 20 ഓവറിൽ 225/7 എന്ന നിലയിലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
സൂര്യകുമാർ യാദവ് (15), ഹാർദിക് പാണ്ഡ്യ (13 നോട്ടൗട്ട്) എന്നിവർ മാത്രമാണ് സഞ്ജുവിനും ദീപക് ഹൂഡയ്ക്കും പിന്നാലെ രണ്ടക്കം കണ്ടത്. ദിനേഷ് കാർത്തിക്, അക്ഷർ പട്ടേൽ, ഹർഷൽ പട്ടേൽ എന്നിവർ ഗോൾഡണ്‍ ഡെക്ക് ആയി. മാർക്ക് അഡയർ മൂന്നു വിക്കറ്റ് വീഴ്ത്തി.