ലീഡ്സ്: ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിലും ഇംഗ്ലണ്ടിന് ആവേശജയം. ഇതോടെ മൂന്നു മത്സര ടെസ്റ്റ് പരന്പര ഇംഗ്ലണ്ട് 3-0ന് തൂത്തുവാരി. 296 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയം സ്വന്തമാക്കി.
പരിമിത ഓവർ സ്റ്റൈലിൽ ബാറ്റ് വീശിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന് അതിവേഗ ജയം സമ്മാനിച്ചത്. 44 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറും അടക്കം 71 റണ്‍സുമായി ബെയർസ്റ്റൊ പുറത്താകാതെ നിന്നു. 125 പന്തിൽ 86 റണ്‍സുമായി ജോ റൂട്ടും പുറത്താകാതെ നിന്നു. ഓലി പോപ്പും (82) അർധസെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്സിൽ ബെയർസ്റ്റോ 157 പന്തിൽ 24 ഫോറിന്റെ അകന്പടിയോടെ 162 റണ്‍സ് നേടിയിരുന്നു. ബെയർസ്റ്റോയുടെ ആ ഇന്നിംഗ്സ് ആയിരുന്നു ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ നേരേ നിർത്തിയത്. ജാമി ഓവർട്ടണിനൊപ്പം (97) ചേർന്ന് ഒന്നാം ഇന്നിംഗ്സിൽ ബെയർസ്റ്റോ നേടിയ 241 റണ്‍സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയർന്നതാണ്.
എന്നാൽ, രണ്ട് ഇന്നിംഗ്സിലും നിർണായക സാന്നിധ്യമായെങ്കിലും പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ജോണി ബെയർസ്റ്റോയ്ക്ക് ലഭിച്ചില്ല. രണ്ട് ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ ഇംഗ്ലീഷ് സ്പിന്നർ ജാക്ക് ലീച്ച് ആണ് പ്ലെയർ ഓഫ് ദ മാച്ച്. ജോ റൂട്ട് ആണ് പ്ലെയർ ഓഫ് ദ സീരീസ്. സ്കോർ: ന്യൂസിലൻഡ് 329, 326. ഇംഗ്ലണ്ട് 360, 296/3.
മുഖം മാറിയ ഇംഗ്ലണ്ട്
പുതിയ ക്യാപ്റ്റനും പരിശീലകനും കീഴിൽ മുഖം മാറിയ ഇംഗ്ലണ്ടിനെയാണ് ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരന്പരയിൽ കണ്ടത്. സമനിലയിലേക്കു നീങ്ങുന്പോൾ പോലും ജയം പിടിച്ചെടുക്കാനുള്ള ത്വരയാണ് ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ ടെസ്റ്റ് ടീമിന്റെ മുഖമുദ്ര. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ കീഴിലുള്ള ആദ്യടെസ്റ്റ് പരന്പര ഇംഗ്ലണ്ട് നേടിയതും ആക്രമണ ടെസ്റ്റ് കളിച്ചായിരുന്നു എന്നത് ശ്രദ്ധേയം. രണ്ടും മൂന്നും ടെസ്റ്റിലെ ജയം അത് അടിവരയിടുന്നു. ന്യൂസിലൻഡ് മുൻതാരം ബ്രെണ്ടൻ മക്കല്ലത്തിന്റെ പരിശീലനത്തിനു കീഴിലെ ആദ്യപരന്പരയുമായിരുന്നു ഇത്. 2018-19 സീസണിൽ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു ഇംഗ്ലണ്ട് ഇതിനു മുന്‍പ് ഒരു ടെസ്റ്റ് പരന്പര തൂത്തുവാരിയത്.
ഇനി ഇന്ത്യ
ജൂലൈ ഒന്നു മുതൽ ഇന്ത്യക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ്. കോവിഡ് മൂലം പാതിവഴിയിൽ നിർത്തിയ ഇന്ത്യ x ഇംഗ്ലണ്ട് 2021 പരന്പരയുടെ തുടർച്ചയാണിത്.
ഓ! ജോണീ... മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനു ജയം
02:24 AM Jun 28, 2022 | Deepika.com