ഡബ്ലിൻ: ഇന്ത്യയുടെ പാണ്ഡ്യപ്പട ഇന്നു മുതൽ കളത്തിൽ. അയർലൻഡിന് എതിരായ രണ്ടു മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 9.00ന് ആണ് മത്സരം ആരംഭിക്കുക. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ ചാന്പ്യന്മാരാക്കിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
ഐപിഎല്ലിലെ ക്യാപ്റ്റൻസി വിസ്ഫോടനം രാജ്യത്തിനായും ഹാർദിക് പാണ്ഡ്യ കാഴ്ചവയ്ക്കുമോ എന്നതിനായാണ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. രോഹിത് ശർമയ്ക്കും ഋഷഭ് പന്തിനും ശേഷം ഇന്ത്യയെ നയിക്കാനിറങ്ങുന്ന ഹാർദിക്, ഭാവി ഇന്ത്യൻ ക്യാപ്റ്റനാകുമോ എന്നതും ഈ പരന്പരയിലെ സുപ്രധാന ചോദ്യമാണ്.
മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിൽ ആയതിനാൽ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനായ വി.വി.എസ്. ലക്ഷ്മണ് ആണ് ഹാർദിക് പാണ്ഡ്യക്കും സംഘത്തിനുമൊപ്പം അയർലൻഡിൽ ഉള്ളത്. രോഹിത് ശർമ, ജസ്പ്രീത് ബുംറ, വിരാട് കോഹ്ലി തുടങ്ങിയ മുൻനിര താരങ്ങളില്ലാതെ ഇന്ത്യ തുടർച്ചയായ രണ്ടാം ട്വന്റി-20 പരന്പരയ്ക്കാണ് ഇറങ്ങുന്നത്.
സൂര്യകുമാറും സഞ്ജുവും
ഇന്ത്യയുടെ പ്ലേയിംഗ് ഇലവണിൽ സൂര്യകുമാർ യാദവും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു വി. സാംസണും കളിക്കുമെന്നാണു കരുതപ്പെടുന്നത്. കാരണം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് മത്സര ട്വന്റി-20 പരന്പരയിൽ ഇന്ത്യൻ നിരയിൽ ഉണ്ടായിരുന്ന ശ്രേയസ് അയ്യറും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും അയർലൻഡിൽ കളിക്കുന്നില്ല. ഇവരുടെ അഭാവത്തിൽ ബാറ്റിംഗ് ഓർഡറിലെ മൂന്ന്, നാല് സ്ഥാനങ്ങളിൽ സൂര്യകുമാർ യാദവും സഞ്ജുവും എത്തിയേക്കും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരന്പരയിൽ അവസരം ലഭിക്കാതിരുന്ന ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ എന്നിവരും പ്ലേയിംഗ് ഇലവണിൽ ഉൾപ്പെട്ടേക്കും. ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനായി മൂന്നാം നന്പറിൽ ഇറങ്ങി മികച്ച പ്രകടനം നടത്തിയ ബാറ്ററാണ് ദീപക് ഹൂഡ എന്നതും ശ്രദ്ധേയം.
വിക്കറ്റ് കീപ്പർ ആര്
ദിനേഷ് കാർത്തിക്, ഇഷാൻ കിഷൻ, സഞ്ജു വി. സാംസണ് എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പർമാരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരന്പരയിൽ ഫിനിഷറുടെ റോൾ കൃത്യമായി നിർവഹിച്ച ദിനേഷ് കാർത്തിക് ആയിരിക്കും വിക്കറ്റിനു പിന്നിൽ എത്താൻ കൂടുതൽ സാധ്യത. കാരണം, ഓപ്പണറായ ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറായും പരിഗണിച്ചേക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരന്പരയിൽ ഇഷാൻ ഓപ്പണിംഗിലും ഋഷഭ് പന്ത് വിക്കറ്റിനു പിന്നിലുമായിരുന്നു.
അർഷ്ദീപ്, ഉമ്രാൻ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരന്പരയിൽ അവസരം ലഭിക്കാതിരുന്ന ഇടംകൈ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് അർഷദീപ് സിംഗിനും അതിവേഗക്കാരനായ ഉമ്രാൻ മാലിക്കിനും അയർലൻഡിൽ അവസരം ലഭിക്കുമോ എന്നതും മറ്റൊരു ചോദ്യമാണ്, ഒപ്പം സ്പിന്നർ രവി ബിഷ്ണോയ്ക്കും. ട്വന്റി-20 ലോകകപ്പ് മുന്നിൽകണ്ടുള്ള ഒരുക്കമാണ് ഇന്ത്യൻ ടീമിന്റെത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരന്പരയിലെ അഞ്ചു മത്സരങ്ങളിലും ഇന്ത്യ ടീമിൽ മാറ്റംവരുത്തിയില്ല എന്നതും ശ്രദ്ധേയം.
പാണ്ഡ്യപ്പട ഇന്നു മുതൽ കളത്തിൽ
11:47 PM Jun 24, 2022 | Deepika.com