ആംസ്റ്റൽവീൻ (ഹോളണ്ട്): ഏകദിനക്രിക്കറ്റിലെ ഉയർന്ന സ്കോറിന്റെ തങ്ങളുടെ തന്നെ റിക്കാർഡ് തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട്. നെതർലൻഡ്സിനെതിരേയുള്ള രണ്ടു മത്സരങ്ങളുടെ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 498 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇംഗ്ലണ്ട് നിരയിൽ മൂന്നുപേരാണ് സെഞ്ചുറി നേടിയത്. ആദ്യ മായാണ് ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ മൂന്നു പേർ സെഞ്ചുറി നേടുന്നത്. 2018ൽ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ട് തന്നെ കുറിച്ച 481/6ന്റെ റിക്കാർഡ് സ്കോറാണു നെതർലൻഡ്സിൽ തിരുത്തിയത്.
നെതർലൻഡ്സിനെതിരേയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് നിരയിൽ മൂന്നു സെഞ്ചുറികളാണു പിറന്നത്. 70 പന്തിൽ ഏഴു ഫോറും 14 സിക്സും സഹിതം 162 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോസ് ബട്ലറാണു ടോപ് സ്കോറർ. 93 പന്തിൽ 122 റണ്‍സ് നേടിയ ഫിൽ സോൾട്ടിന്റെ ബാറ്റിൽനിന്ന് മൂന്നു സിക്സും 14 ഫോറുമാണ് പിറന്നത്. 109 പന്തിൽ 125 റണ്‍സ് നേടി ഡേവിഡ് മലാൻ ഒന്‍പത് ഫോറും മൂന്നു സിക്സും പായിച്ചു. അവസാന ഓവറുകളിൽ ബട്ലർക്കൊപ്പം ലിയാം ലിവിംഗ്സ്റ്റണ് തകർത്തടിച്ച് പുറത്താകാതെ 22 പന്തിൽ 66 റണ്‍സ് നേടി. ആറു ഫോറും അത്രതന്നെ സിക്സുമാണ് ലിവിംഗ്സ്റ്റണ് പായിച്ചത്. ജോസണ്‍ റോയിയും (1), ക്യാപ്റ്റൻ ഒയിൻ മോർഗനും (0) നിരാശപ്പെടുത്തി.
പീറ്റർ സീലർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോഗൻ വാൻ ബീക്, ഷെയ്ൻ സ്നാറ്റർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
ഇംഗ്ലണ്ട് സ്കോർബോർഡിൽ ഒരു റണ്‍ മാത്രമുള്ളപ്പോൾ റോയിയെ നഷ്ടമായി. പിന്നീടൊരുമിച്ച മലനും സോൾട്ടും 222 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഈ സഖ്യം പിരിഞ്ഞശേഷം ബട്ലറും മലാനും ചേർന്ന് മൂന്നാം വിക്കറ്റ് സഖ്യം 90 പന്തിൽ 184 റണ്‍സാണ് അടിച്ചുകൂട്ടിയത്. 60 പന്തിൽ 139 റണ്‍സ് ബട്ലറുടെ ബാറ്റിൽനിന്നായിരുന്നു.
47 പന്തിൽ ബട്ലർ സെഞ്ചുറിയിലെത്തി. അഞ്ചാം വിക്കറ്റിൽ ബട്ലറും ലിവിംഗ്സ്റ്റണും ചേർന്ന് നെതർലർഡ്സ് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. തകർക്കപ്പെടാത്ത ഈ സഖ്യം 32 പന്തിൽ 91 റണ്‍സിന്റെ കൂട്ടുകെട്ടാണു സ്ഥാപിച്ചത്. 17 പന്തിൽ അർധ സെഞ്ചുറി കുറിച്ച ലിവിംഗ്സ്റ്റണ് വേഗത്തിലുള്ള അർധ സെഞ്ചുറിയുടെ കണക്കിൽ എബി ഡിവില്യേഴ്സിനു പിന്നിൽ രണ്ടാമതായി. ഡിവില്യേഴ്സ് 16 പന്തിലാണ് അർധ സെഞ്ചുറി സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് 232 റൺസിനു മത്സരം ജയിച്ചു. നെതർലൻഡ് 49.4 ഓവ റിൽ 266 റൺസ് നേടി.
400ന് മുകളിലെ ആദ്യ പത്ത് സ്കോറുകൾ
ടീം സ്കോർ എതിരാളി
1. ഇംഗ്ലണ്ട് 498/4 (50 ഓവർ) നെതർലൻഡ്സ്
2. ഇംഗ്ലണ്ട് 481/6 (50 ഓവർ) ഓസ്ട്രേലിയ
3. ഇംഗ്ലണ്ട് 444/3 (50 ഓവർ) പാക്കിസ്ഥാൻ
4. ശ്രീലങ്ക 443/9 (50 ഓവർ) നെതർലൻഡ്സ്
5. ദക്ഷിണാഫ്രിക്ക 439/2 (50 ഓവർ) വെസ്റ്റ് ഇൻഡീസ്
6. ദക്ഷിണാഫ്രിക്ക 438/9 (49.5 ഓവർ) ഓസ്ട്രേലിയ
7. ദക്ഷിണാഫ്രിക്ക 438/4 (50 ഓവർ) ഇന്ത്യ
8. ഓസ്ട്രേലിയ 434/4 (50 ഓവർ) ദക്ഷിണാഫ്രിക്ക
9. ദക്ഷിണാഫ്രിക്ക 418/5 (50 ഓവർ) സിംബാബ്വേ
10. ഇന്ത്യ 418/5 (50 ഓവർ) വെസ്റ്റ് ഇൻഡീസ്
റിക്കാർഡ് കുറിച്ച് ഇംഗ്ലണ്ട്
11:39 PM Jun 17, 2022 | Deepika.com