രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ട്വന്റി-20 ക്രിക്കറ്റിലെ നാലാം മത്സരം ഇന്ന്. വിശാഖപട്ടണത്തുനടന്ന മൂന്നാം മത്സരത്തിലെ തകർപ്പൻ ജയത്തോടെ ഇന്ത്യയും നായകൻ ഋഷഭ് പന്തും താത്കാലിക ആശ്വാസത്തിലാണ്.
പരന്പരയിൽ 2-1ന് പിന്നിലായ ഇന്ത്യക്കും അതേപോലെ ക്യാപ്റ്റൻ പന്തിനും ഇന്ന് നിർണായകം. ബാറ്റിംഗിൽ തിളങ്ങാനാവാതെ പോയ പന്ത് മികച്ചൊരു തിരിച്ചുവരവ് നടത്താനൊരുങ്ങിയാകും ഇന്ന് ഇറങ്ങുക.
വിശാഖപട്ടണത്തിലെ വിജയത്തോടെ ഇന്ത്യൻ പന്തേറുകാർ ആത്മവിശ്വാസം വീണ്ടെടുത്തുകഴിഞ്ഞു. ഇന്നും മികവ് ആവർത്തിച്ചാൽ പരന്പര വിജയിയെ അവസാന മത്സരത്തിൽ നിർണയിക്കുന്നതിൽവരെയെത്തിക്കാനാകും. ഏതു ഫോർമാറ്റിലാണെങ്കിലും ബാറ്റിംഗിൽ പലപ്പോഴും മികവോടെ തിരിച്ചുവന്ന ചരിത്രമുള്ള താരമാണ് പന്ത്.
പന്തിന്റെ നേതൃഗുണംതന്നെ നിർണയിക്കപ്പെടുന്ന നിർണായക മത്സരമായിരിക്കുകയാണ് ഈ പരന്പര. മൂന്നാം മത്സരത്തിലെ ജയത്തോടെ ക്യാപ്റ്റൻസിയെ വിമർശിച്ചവരുടെ വായടപ്പിക്കാൻ പന്തിനായിട്ടുണ്ട്. ഇനി ബാറ്റിംഗിൽ കൂടി തിളങ്ങുകയും മത്സരം ജയിക്കുകയും ചെയ്താൽ പന്തിന്റെ തൊപ്പിയിലെ പൊൻതൂവലാകും.
രാജ്കോട്ടിൽ ചെറിയ ബൗണ്ടറിയാണെന്ന വസ്തുത ബാറ്റർമാർക്കു അനുകൂലമാക്കുമെന്നാണ് കണക്കുകൂട്ടൽ. വിശാഖപട്ടണത്ത് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ഇഷാൻ കിഷനും മികച്ച തുടക്കാണ് ഇട്ടത്. ഈ മികവ് തുടരാനായാൽ ഇന്ത്യക്കു മികച്ച സ്കോർ ഇനിയുള്ള മത്സരങ്ങളിൽ നേടാനാകും.
ഇന്ന് ജയിച്ച് പരന്പര സ്വന്തമാക്കാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുക. പരിക്ക് മോചിതനായി ക്വിന്റണ് ഡി കോക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്കും പന്തിനും നിർണായകം
01:08 AM Jun 17, 2022 | Deepika.com