തള്ളിക്കളഞ്ഞ ആരാധകർതന്നെ നെഞ്ചിലേറ്റിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇടവേളയ്ക്കുശേഷം 2021-22 സീസണിൽ ഐഎസ്എൽ ഫൈനലിൽ പ്രവേശിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തരംഗമായി. 2016നുശേഷം മഞ്ഞപ്പടയുടെ ആദ്യ ഫൈനൽ പ്രവേശമായിരുന്നു അത്. ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ 2022-23 സീസണിനും ഇറങ്ങാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരൊറ്റ സീസണിൽ ബ്ലാസ്റ്റേഴ്സ് പദ്ധതികൾ അവസാനിക്കില്ലെന്ന സൂചനയും ഇതിനോടകം വ്യക്തം.
ഓപ്പറേഷൻ 2025
ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡിലൂടെ എഎഫ്സി ചാന്പ്യൻസ് ലീഗ് യോഗ്യതയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. അതിന്റെ വ്യക്തമായ സൂചനയാണ് മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച്, അസിസ്റ്റന്റ് കോച്ച് വാൻഡർ ഹെയ്ഡൻ, സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് വെർണർ മാർട്ടെൻസ് എന്നിവരുടെ കരാർ 2025വരെ നീട്ടിയത്. 2014 മുതലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യപരിശീലകനും അദ്ദേഹത്തിന്റെ സഹായികൾക്കും കരാർ നീട്ടിനൽകുന്നത് എന്നതും ശ്രദ്ധേയം.
മലയാളി സെന്റർ ബാക്ക് ബിജോയ് വർഗീസ്, ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്സണ് സിംഗ്, സെന്റർ ബാക്ക് സന്ദീപ് സിംഗ് എന്നിവരുടെ കരാറുകളും 2025വരെ ബ്ലാസ്റ്റേഴ്സ് ഇതിനോടകം പുതുക്കി. സന്ദേശ് ജിങ്കൻ ക്ലബ് വിട്ടപ്പോൾ റിട്ടയർ ചെയ്ത ജഴ്സി നന്പറായ 21 തിരിച്ച് കൊണ്ടുവന്നായിരുന്നു ബിജോയ് വർഗീസിന്റെ കരാർ പുതുക്കിയതെന്നതും സുപ്രധാനം. ഇതിനിടെ ഉറുഗ്വെൻ മിഡ്ഫീൽഡറായ അഡ്രിയാൻ ലൂണയുടെ കരാറും 2025വരെ പുതുക്കിയെന്ന് റിപ്പോർട്ട് വന്നെങ്കിലും ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ക്രൊയേഷ്യൻ സെന്റർ ഡിഫെൻഡർ മാർക്കോ ലെസ്കോവിച്ച് (2024), ഗോളിമാരായ പ്രഭ്സുഖൻ സിംഗ് ഗിൽ (2024), കരണ്ജീത് സിംഗ് (2023) എന്നിവരുടെ കരാറുകളും ഇതിനോടകം പുതുക്കിയിട്ടുണ്ട്.
ആദ്യ കരാർ
2022-23 സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു താരത്തെ മാത്രമാണ് സ്വന്തമാക്കിയത്, ഐ ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിന്റെ 22കാരനായ ലെഫ്റ്റ് വിംഗർ ബ്രൈസ് മിറാൻഡ. വിംഗ് ആക്രമണത്തിനൊപ്പം സെന്റർ ഡിഫെൻസിലും ഉപയോഗിക്കാവുന്ന, എതിർ ഗോൾമുഖം കീറിമുറിച്ച് ക്രോസുകൾ നൽകാൻ കഴിവുള്ള താരമാണ് ബ്രൈസ് ബ്രയാൻ മിറാൻഡ എന്ന മുംബൈ ദാദൻ സ്വദേശി.
ക്ലബ് വിട്ടവർ
ആൽവാരോ വാസ്ക്വെസ് (സ്ട്രൈക്കർ), വിൻസി ബാരെറ്റൊ (വിംഗർ), ചെഞ്ചൊ (ഫോർവേഡ്), ആൽബിനൊ ഗോമസ് (ഗോളി), സെത്യാസെൻ സിംഗ് (വിംഗർ). വാസ്ക്വെസ് എഫ്സി ഗോവയിലേക്കും വിൻസി ചെന്നൈയിൻ എഫ്സിയിലേക്കുമാണ് കൂടുമാറിയത്. 2021-22 സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു സ്ട്രൈക്കർ ആയിരുന്ന അർജന്റീനക്കാരൻ ഹൊർഹെ പെരേര ഡിയസ് അദ്ദേഹത്തിന്റെ മാതൃക്ലബ്ബായ അത്ലറ്റിക്കോ പ്ലേറ്റെൻസിൽനിന്ന് വിട്ട് മഞ്ഞപ്പടയിൽ തുടരുമെന്ന അഭ്യൂഹമുണ്ട്.
ട്രാൻസ്ഫർ റൂമേഴ്സ്
ട്രാൻസ്ഫർ റൂമേഴ്സിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്നതരത്തിൽ ഉയർന്നിരിക്കുന്ന രണ്ടു പേരുകളാണ് എടികെ മോഹൻ ബഗാനിൽനിന്ന് ഇറങ്ങിയ റോയ് കൃഷ്ണയുടെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വി.പി. സുഹൈറിന്റെയും. നന്ദൻ കുമാർ ശേഖർ (ഒഡീഷ), അന്റോണിയൊ പെരൊസേവിച്ച് (ഈസ്റ്റ് ബംഗാൾ) എന്നിവരും റൂമർ ലിസ്റ്റിൽ ഉണ്ട്.