അഹമ്മദാബാദ്: ജോസ് ബട്ലറിന്റെ വെടിക്കെട്ട് സെഞ്ചുറി ബലത്തിൽ രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിൽ. ക്വാളിഫയർ 2ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഏഴ് വിക്കറ്റിനു കീഴടക്കിയാണ് സഞ്ജു വി. സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചത്.
സ്കോർ: ബംഗളൂരു 20 ഓവറിൽ 157/8. രാജസ്ഥാൻ റോയൽസ് 18.1 ഓവറിൽ 161/3. 60 പന്തിൽ ആറ് സിക്സും 10 ഫോറും അടക്കം 106 റൺസുമായി ബട്ലർ പുറത്താകാതെനിന്ന് ആർആറിനെ ജയത്തിലെത്തിച്ചു. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി (4) എന്ന വിരാട് കോഹ്ലിയുടെ (2012ൽ) റിക്കാർഡിനൊപ്പവും ഇതോടെ ബട്ലർ എത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ആർസിബിയുടെ ഓപ്പണർ വിരാട് കോഹ്ലി (7) തുടക്കത്തിൽ മടങ്ങി. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (25), രജത് പടീദാർ (42 പന്തിൽ 52) കൂട്ടുകെട്ടാണ് ആർസിബിയെ കരകയറ്റിയത്. ഗ്ലെൻ മാക്സ്വെൽ (13 പന്തിൽ 24 ) സ്കോർ ഉയർത്താൻ സഹായിച്ചു. രാജസ്ഥാനുവേണ്ടി പ്രസിദ്ധ് കൃഷ്ണയും മക്കോയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
രാജസ്ഥാന്റെ ഓപ്പണർമാരായ യശ്വസി ജയ്സ്വാളും (13 പന്തിൽ 21), ബട്ലറും ആദ്യ വിക്കറ്റിൽ 61 റൺസ് നേടി. സഞ്ജു 21 പന്തിൽ 23 റൺസുമായി മടങ്ങി. പതിവ് തെറ്റിക്കാതെ വനിന്ധു ഹസാരെങ്കയ്ക്ക് മുന്നിലാണ് സഞ്ജു വീണത്.
രാജസ്ഥാൻ x ഗുജറാത്ത് ഫൈനൽ
02:00 AM May 28, 2022 | Deepika.com