പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്ലാമർ സംഘമായ ലിവർപൂളും സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡും ഏറ്റുമുട്ടും. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കേണ്ട ഫൈനൽ,
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ പാരീസിലേക്കു മാറ്റുകയായിരുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസ് മൈതാനത്ത് ഫൈനൽ പോരാട്ടത്തിനു പന്തുരുളും. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളുടെ കൊന്പുകോർക്കലാണ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ അരങ്ങേറുക.
എനിക്ക് റയലിനെയാണ് ഫൈനലിൽ വേണ്ടതെന്ന ലിവർപൂൾ താരം മുഹമ്മദ് സലയുടെ ആഗ്രഹം സഫലമായി. ഇനി അറിയേണ്ടത് കീവിൽ 2018 ഫൈനലിൽ ഏറ്റ തോൽവിക്ക് റയലിനോട് പാരീസിൽവച്ച് ലിവർപൂളിനു പകരം വീട്ടാൻ സാധിക്കുമോ എന്നതാണ്.
യർഗദൻ ക്ലോപ്പ് പരിശീലിപ്പിക്കുന്ന ലിവർപൂൾ ഇതിനോടകം തന്നെ ഈ സീസണിൽ എഫ്എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിച്ചശേഷം ഒരു പോയിന്റ് വ്യത്യാസത്തിലാണ് കിരീടം കൈവിട്ടത്.
ചാന്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കുകയാണ് ചെന്പടയുടെ ലക്ഷ്യം. അതേസമയം, റയൽ മാഡ്രിഡ് ലാ ലിഗ, സൂപ്പർ കോപ്പ കിരീടങ്ങൾ ഈ സീസണിൽ സ്വന്തമാക്കി. 14-ാം യൂറോപ്യൻ കിരീടം തേടിയാണ് കാർലോ ആൻസിലോട്ടി പരിശീലിപ്പിക്കുന്ന റയൽ മാഡ്രിഡ് ഇറങ്ങുക.
യൂറോപ്യൻ പോരാട്ടത്തിൽ ലിവർപൂളും റയൽ മാഡ്രിഡും നേർക്കുനേർവരുന്നത് ഇത് ഒന്പതാം തവണയാണ്. അതിൽ ആദ്യ മൂന്നു തവണ ലിവർപൂൾ ജയിച്ചു. 2018 ഫൈനൽ ഉൾപ്പെടെ അവസാനം നടന്ന അഞ്ച് ഏറ്റുമുട്ടലിലും ലിവർപൂളിനു ജയം സ്വന്തമാക്കാൻ സാധിച്ചില്ല. 2018 ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമാണ് ലിവർപൂളിനു കൈവന്നിരിക്കുന്നത്.
പാരീസ് മിഠായി!
02:00 AM May 28, 2022 | Deepika.com