കൊച്ചി: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കോളജ് ഗെയിംസ് ജൂൺ നാലു മുതല്‍ ആറു വരെ എറണാകുളത്ത് നടക്കും. ഉദ്ഘാടനം നാലിന് രാവിലെ 10.30ന് മന്ത്രി വി. അബ്ദുറഹിമാന് നിർവഹിക്കും.
എട്ട് സര്‍വകലാശാലകളെ പ്രതിനിധീകരിച്ച് 140 കോളജുകള്‍ പങ്കെടുക്കുന്ന മേളയില്‍ 1800ലധികം കായിക താരങ്ങള്‍ അണിനിരക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ബോക്സിംഗ്, റെസ്ലിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം.
മഹാരാജാസ് കോളജ് സ്റ്റേഡിയം, പനമ്പിള്ളിനഗര്‍ ജില്ലാ സ്പോര്‍ട്സ് അക്കാഡമി സ്റ്റേഡിയം, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് സ്റ്റേഡിയം, കുസാറ്റ് കളമശേരി, സെന്റ് പോള്‍സ് കളമശേരി, എംഎ കോളജ് കോതമംഗലം, ജീവാസ് സിഎംഐ സ്കൂള്‍ ആലുവ, കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
മേളയില്‍ ഓവറോള്‍ കിരീടം നേടുന്ന കോളജിന് രാജീവ് ഗാന്ധി ഗോള്‍ഡന്‍ ട്രോഫിയും 1,00,000 രൂപ കാഷ് അവാര്‍ഡും സമ്മാനിക്കുമെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സി കുട്ടന് അറിയിച്ചു.
കോളജ് ഗെയിംസ് ജൂണിൽ
02:00 AM May 28, 2022 | Deepika.com