ലേ/ന്യൂഡൽഹി: ലഡാക്കിൽ സൈനികരുമായി പോയ ബസ് നിയന്ത്രണംവിട്ട് നദിയിലേക്കു മറിഞ്ഞു മലയാളിയടക്കം ഏഴു സൈനികർ മരിച്ചു. 19 പേർക്കു പരിക്കേറ്റു. കരസേനയിൽ ലാൻസ് ഹവിൽദാറായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജൽ(41) ആണ് മരിച്ച മലയാളി.
ഇന്നലെ രാവിലെ ഒന്പതോടെ തുർതുക് സെക്ടറിൽ ഷ്യോക് നദിയിലേക്കാണു സൈനികരുടെ ബസ് മറിഞ്ഞത്. പാർഥാപുർ ട്രാൻസിറ്റ് ക്യാന്പിൽനിന്നു ഹനിഫ് സബ് സെക്ടറിലേക്കു പോകുകയായിരുന്ന വാഹനത്തിൽ 26 സൈനികരുണ്ടായിരുന്നു.
പരപ്പനങ്ങാടി കെപിഎച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകനാണു മുഹമ്മദ് ഷൈജൽ. അമ്മ: സുഹറ. ഭാര്യ: റഹ്മത്ത് . മക്കൾ: ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ.
റോഡിൽനിന്നു തെന്നിമാറിയ ബസ് 50-60 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ എല്ലാ സൈനികർക്കും പരിക്കേറ്റു. ഇവരെ പാർഥാപുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴു പേർ മരിച്ചു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം മണിക്കൂറുകൾക്കകം ഹരിയാനയിലെ ചണ്ഡിമന്ദിറിലെ ആശുപത്രിയിലേക്കു മാറ്റി.
അപകടത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എന്നിവർ അനുശോചനം രേഖപ്പെടുത്തി.