ഭൂവനേശ്വർ: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാന്പ്യന്മാരായ ഗോകുലം കേരള എഫ്സിയും തമിഴ്നാട്ടിൽ നിന്നുള്ള സേതു എഫ്സിയുമാണ് കിരീടത്തിനായി പൊരുതുന്നത്. ലീഗിൽ കളിച്ച എല്ലാ മത്സരത്തിലും ജയിച്ച ഗോകുലവും സേതു എഫ്സിയും 30 പോയിന്റുമായി തുല്യത പാലിക്കുകയാണ്. എന്നാൽ, ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ഗോകുലമാണ് പോയിന്റ് ടേബിളിന്റെ തലപ്പത്ത്.
അതിനാൽ ഇന്ന് സേതുവിനെതിരേ സമനില ലഭിച്ചാലും ഗോകുലത്തിന് കിരീടം സ്വന്തമാക്കാം. പത്തു മത്സരത്തിൽ നിന്നു മൂന്ന് ഗോളുകൾ മാത്രമേ ഗോകുലം കേരള ഇതുവരെ വഴങ്ങിയിട്ടുള്ളൂ. അവസാന മത്സരത്തിൽ സ്പോട്സ് ഒഡിഷയെ ഗോകുലം കേരള 7-1ന് തകർത്തിരുന്നു.
സേതു എഫ്സിയെ പരാജയപ്പെടുത്തി കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് മലബാറിയൻസും പരിശീലകൻ ആന്റണി ആൻഡ്രൂസും. രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഐ ലീഗിൽ ഗോകുലം കേരള എഫ്സി പുരുഷ ടീം കിരീടം നിലനിർത്തി ചരിത്രം കുറിച്ചിരുന്നു. പുരുഷന്മാർക്കു പിന്നാലെ ഗോകുലം വനിതകളും കിരീടം നിലനിർത്തി ചരിത്രത്തിന്റെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ്.
കിരീടം തേടി ഗോകുലം
01:54 AM May 26, 2022 | Deepika.com