കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2022 സീസണ് ഫൈനലിന്റെ പാതി ചിത്രം ഇന്ന് തെളിയും. പ്ലേ ഓഫിലെ ആദ്യ പോരാട്ടമായ ക്വാളിഫയർ 1 ഇന്ന് കോൽക്കത്ത ഈഡൻ ഗാർഡൻസിൽ അരങ്ങേറും. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഗുജറാത്ത് ടൈറ്റൻസും രണ്ടാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസും തമ്മിലാണ് ക്വാളിഫയർ 1 പോരാട്ടം.
ക്വാളിഫയർ 1 ൽ ജയിക്കുന്ന ടീം 29ന് നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. ഇന്ന് ജയിച്ച് ഫൈനൽ ബർത്ത് ഉറപ്പിക്കുകയാണ് സഞ്ജു വി. സാംസണ് നയിക്കുന്ന രാജസ്ഥാന്റെയും ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഗുജറാത്തിന്റെയും ലക്ഷ്യം.
ഗുജറാത്ത് x രാജസ്ഥാൻ
ലീഗ് റൗണ്ടിൽ ഗുജറാത്ത് 10 മത്സരങ്ങൾ ജയിച്ചു നാല് എണ്ണത്തിൽ തോൽവി വഴങ്ങി. രാജസ്ഥാന് ഒന്‍പത് ജയവും അഞ്ച് തോൽവിയുമായിരുന്നു. ലീഗ് റൗണ്ടിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 37 റണ്‍സിന് ഗുജറാത്ത് ടൈറ്റൻസ് ജയം നേടി.
ഗുജറാത്തിന്റെ ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ലീഗ് റൗണ്ടിന്റെ ആദ്യ പകുതിയിൽ ഫോം കണ്ടെത്തിയിരുന്നില്ല. എന്നാൽ, ലീഗിലെ അവസാന മത്സരങ്ങളിൽ ഫോം കണ്ടെത്തിക്കഴിഞ്ഞു. മാത്യു വേഡിന് കളിച്ച ഒന്‍പത് ഇന്നിംഗ്സിലും ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല എന്നത് ഗുജറാത്തിന്റെ തലവേദനയാണ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ലീഗ് റൗണ്ടിന്റെ ആദ്യ പകുതിയിൽ മിന്നും ഓൾ റൗണ്ട് പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാൽ, അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ തിളക്കം നഷ്ടപ്പെട്ടു. ബൗളിംഗിൽ 18 വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും ഗുജറാത്തിന്റെ കരുത്തായി.
രാജസ്ഥാന്റെ ഇരുപതുകാരനായ ഓപ്പണർ യശ്വസി ജയ്സ്വാൾ മിന്നും ഫോമിലാണെന്നതാണ് അവരുടെ കരുത്ത്. സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താനാകാതെ വിഷമിച്ച ജയ്സ്വാൾ ഇടവേളയ്ക്കുശേഷം തിരിച്ചെത്തി അവസാന നാലു മത്സരങ്ങളിൽ മൂന്ന് അർധസെഞ്ചുറിയുമായി തിളങ്ങി. അതേസമയം, വെടിക്കെട്ട് ഓപ്പണറും ടൂർണമെന്റിലെ ടോപ് സ്കോററുമായ ജോസ് ബട്ലർ (629 റണ്‍സ്) അവസാന മത്സരങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിക്കുകയാണ്.
മധ്യനിരയിൽ ക്യാപ്റ്റൻ സഞ്ജു വി. സാംസണും ദേവ്ദത്ത് പടിക്കലും ഷിംറോണ്‍ ഹെറ്റ്മയറും അവരുടേതായ സംഭാവനകൾ കൃത്യമായി നൽകുന്നുണ്ട്. സഞ്ജുവിന് കൂറ്റൻ ഇന്നിംഗ്സുകൾ കളിക്കാൻ സാധിക്കുന്നില്ല എന്നതും ശ്രദ്ധേയം. ബൗളിംഗ് യൂണീറ്റിലുള്ള ട്രെന്റ് ബോൾട്ട് (13 വിക്കറ്റ്), പ്രസിദ്ധ് കൃഷ്ണ (15 വിക്കറ്റ്), ആർ. അശ്വിൻ (11 വിക്കറ്റ്), യുസ്വേന്ദ്ര ചാഹൽ (26 വിക്കറ്റ്) എന്നിവർ ഈ സീസണിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
കളത്തിലെ റിക്കാർഡ്
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന സ്പിന്നർ എന്ന റിക്കാർഡ് സ്വന്തമാക്കാൻ രാജസ്ഥാന്റെ യുസ്വേന്ദ്ര ചാഹലിന് ഒരു വിക്കറ്റ് കൂടി മതി. 2019 ൽ ഇമ്രാൻ താഹിർ കുറിച്ച 26 വിക്കറ്റ് എന്ന റിക്കാർഡിന് ഒപ്പമാണ് ചാഹൽ ഇപ്പോൾ. ഐപിഎല്ലിൽ 50 ക്യാച്ച് എന്ന നാഴികക്കല്ലിൽ എത്താൻ സഞ്ജു വി. സാംസണ് രണ്ട് ക്യാച്ച് കൂടി മതി.
പാതിചിത്രം ഇന്ന്; ഐപിഎൽ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും
03:34 AM May 24, 2022 | Deepika.com