പാരീസ്: ഫ്രഞ്ച് യുവ സൂപ്പർ താരം കൈലിയൻ എംബാപ്പെ പാരീ സാൻ ഷെർമയ്നുമായുള്ള പുതിയ കരാർ ആഘോഷമാക്കി. 2025 വരെ നീളുന്ന മൂന്നു വർഷത്തെ പുതിയ കരാർ ഒപ്പുവച്ചശേഷം ഇറങ്ങിയ ആദ്യ മത്സരത്തിൽ എംബാപ്പെ ഹാട്രിക്കിലൂടെ കളം നിറഞ്ഞു.
ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ മെറ്റ്സിന് എതിരായ ഹോം മത്സരത്തിലാണ് എംബാപ്പെ ഹാട്രിക് നേടിയത്. 25, 28, 50 മിനിറ്റുകളിലായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോൾ. എംബാപ്പെയുടെ ആദ്യ ഗോളിന് എയ്ഞ്ചൽ ഡി മരിയയും രണ്ടാം ഗോളിനു ലയണൽ മെസിയുമായിരുന്നു വഴി തുറന്നത്. ഫ്രഞ്ച് ലീഗ് വണ്‍ 2021-22 സീസണിലെ അവസാന മത്സരമായിരുന്നു. നെയ്മർ (31’), എയ്ഞ്ചൽ ഡി മരിയ (67’) എന്നിവരും പിഎസ്ജിക്കായി വലകുലുക്കി.
മെറ്റ്സിന് എതിരേ ഹോം ഗ്രൗണ്ടിൽ അരങ്ങേറിയ മത്സരത്തിന് ഏതാനം മിനിറ്റ് മുന്‍പാണു പിഎസ്ജിയുമായുള്ള കരാർ എംബാപ്പെ പുതുക്കിയത്. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് അടുത്ത സീസണിൽ എംബാപ്പെ ചേക്കേറും എന്നു ശക്തമായ അഭ്യൂഹം ഉണ്ടായിരുന്നു. ഈ വർഷം ജൂണ്‍ 30നായിരുന്നു എംബാപ്പെയുടെ കരാർ അവസാനിക്കുക. റയൽ മാഡ്രിഡ് 1643 കോടി രൂപയുടെ ട്രാൻസ്ഫർ ഓഫർ പിഎസ്ജിക്ക് മുന്നിലേക്കു വച്ചിരുന്നു. റയലിന്റെ ഈ ഓഫർ നിരസിച്ച പിഎസ്ജി എംബാപ്പെയുമായി 2025 വരെ കരാർ പുതുക്കുകയാണു ചെയ്തത്.
4928 കോടി!
പിഎസ്ജിയുമായുള്ള പുതിയ കരാർ പ്രകാരം സ്ട്രൈക്കർ കൈലിയൻ എംബാപ്പെ ഫുട്ബോൾ കളത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരമാകും. മൂന്നു വർഷ കരാറിലൂടെ എംബാപ്പെയ്ക്കു ലഭിക്കുക 4928 കോടി രൂപയാണ് (507 മില്യണ്‍ പൗണ്ട്). പുതിയ കരാർ പ്രകാരം എംബാപ്പെയ്ക്ക് ആഴ്ചയിൽ 15.54 കോടി രൂപ (1.6 മില്യണ്‍ പൗണ്ട്) ലഭിക്കും.
ഫ്രഞ്ച് ലീഗ് വണ്ണിൽ ആഴ്ച വരുമാനത്തിൽ ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നതു ബ്രസീൽ താരം നെയ്മർ ആയിരുന്നു. 8.26 കോടി രൂപയായിരുന്നു നെയ്മറിന്റെ ആഴ്ച വരുമാനം. ഇരുപത്തിമൂന്നുകാരനായ എംബാപ്പെ 2018ൽ ഒരു കൗമാര താരത്തിന്റെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയ്ക്കാണു മൊണാക്കോയിൽനിന്നു പിഎസ്ജിയിലെത്തിയത്. 1478 കോടി രൂപയ്ക്കായിരുന്നു അന്ന് എംബാപ്പെ പിഎസ്ജിയിലേക്കു ചേക്കേറിയത്. പിഎസ്ജിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റിക്കാർഡിൽ രണ്ടാം സ്ഥാനത്താണ് (171 ഗോൾ) എംബാപ്പെ.
പുതിയ കരാർ ആഘോഷിച്ച് എംബാപ്പെ
01:00 AM May 23, 2022 | Deepika.com