മുംബൈ: ഡൽഹി ക്യാപ്പിറ്റൽസിന്റെ ഐപിഎൽ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിപ്പിച്ചു മുംബൈ ഇന്ത്യൻസ്. ലീഗ് റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ അഞ്ചു വിക്കറ്റിനാണു മുംബൈ ഡൽഹിയെ പരാജയപ്പെടുത്തിയത്. ഡൽഹി വീണതോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് പ്ലേഓഫ് ഉറപ്പിച്ചു. സ്കോർ: ഡൽഹി-159/7, മുംബൈ- 160/5.
ഡൽഹി ഉയർത്തിയ 160 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ മുംബൈക്കു സ്കോർ ബോർഡിൽ 25 റണ്‍സുള്ളപ്പോൾ നായകൻ രോഹിത് ശർമ (2) യെ നഷ്ടപ്പെട്ടു. തുടർന്ന് ഒത്തുചേർന്ന ഡെവൾഡ് ബ്രെവിസും (33 പന്തിൽ 37) ഇഷാൻ കിഷനും (35 പന്തിൽ 48) ചേർന്ന് മുംബൈ സ്കോർ 50 കടത്തി. ഇരുവരും പുറത്തായശേഷമെത്തിയ തിലക് വർമയും (17 പന്തിൽ 21) ടിം ഡേവിഡും (11 പന്തിൽ 34) തകർത്തടിച്ചതോടെ മുംബൈ വിജയത്തിലേക്കു കുതിച്ചു. രമണ്‍ദീപ് സിംഗാണ് (ആറു പന്തിൽ 13) മുംബൈയുടെ വിജയമുറപ്പിച്ച റണ്‍ നേടിയത്. ഡൽഹിക്കായി ഷാർദുൾ താക്കുർ, ആന്റിച്ച് നോർക്കിയ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ഡൽഹി റോവ്മാൻ പവലിന്റെ ബാറ്റിംഗ് മികവിലാണ് 20 ഓവറിൽ 7 വിക്കറ്റിന് 159 റണ്‍സ് സ്വന്തമാക്കിയത്. ഡേവിഡ് വാർണറും (5) മിച്ചൽ മാർഷും (0) തുടക്കത്തിൽ തന്നെ മടങ്ങി. പൃഥ്വി ഷാ നന്നായി തുടങ്ങിയെങ്കിലും വലിയ സ്കോർ കണ്ടെത്താനായില്ല (24). അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന റോവ്മാൻ പവൽ ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്തു. ഋഷഭ് പന്ത് ആക്രമണ ബാറ്റിംഗ് പുറത്തെടുത്തതോടെ ഡൽഹി സ്കോർ കുതിച്ചു.
പതിനാറാം ഓവർ എറിഞ്ഞ രമണ്‍ദീപ് സിംഗിന്റെ ഓവറിൽ 19 റണ്‍സ് നേടിയെങ്കിലും അവസാന പന്തിൽ ഡൽഹി നായകൻ (39) മടങ്ങി. അവസാന ഓവറുകളിൽ പവലും അക്സർ പട്ടേലും നടത്തിയ വന്പനടികളുടെ മികവിൽ ഡൽഹി 160 റണ്‍സ് പൂർത്തിയാക്കി. മുംബൈ നിരയിൽ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുമായി തിളങ്ങി.
ആര്‍സിബി പ്ലേഓഫില്‍; ഡൽഹിയെ വീഴ്ത്തി മുംബൈ
02:25 AM May 22, 2022 | Deepika.com