ന്യൂഡൽഹി: നടുറോഡിൽ നടന്ന തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിൽ പഞ്ചാബിലെ മുൻ കോണ്ഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന് സുപ്രീംകോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു. 1987ൽ വണ്ടിയോടിക്കുന്നതിനിടെ റോഡിൽ വച്ചുണ്ടായ തർക്കത്തിനിടെ ഗുർനാം സിംഗ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.
ഇതു സംബന്ധിച്ച വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട ഗുൽനാമിന്റെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി. ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, സഞ്ജയ് കൗൾ എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ശിക്ഷ വിധിച്ചത്. നിയമത്തിനു കീഴടങ്ങുമെന്നാണ് സിദ്ദു ട്വിറ്ററിൽ പ്രതികരിച്ചത്.
മൂന്നു വർഷം തടവുശിക്ഷ വിധിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ഇളവു ചെയ്ത സുപ്രീംകോടതി 2018ൽ സിദ്ദുവിന്റെ ശിക്ഷ 1000 രൂപ പിഴ മാത്രമായി ചുരുക്കിയിരുന്നു. ഇതിനെതിരേ ഗുർനാമിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഇന്നലെ വിധി പറഞ്ഞത്.
കേസ് മുപ്പതു വർഷത്തോളം പഴക്കമുള്ളതാണെന്നും സംഘർഷസമയത്ത് ആയുധങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല എന്നും കാണിച്ചാണ് സുപ്രീംകോടതി ശിക്ഷ ഇളവു ചെയ്തത്.
1987 ഡിസംബർ 27ന് പട്യാലയിലെ ട്രാഫിക് ജങ്ഷനിൽ വച്ച് സിദ്ദുവും കൂട്ടരും ഗുർനാമുമായി വാഹനം ഓടിച്ചതു സംബന്ധിച്ച തർക്കമുണ്ടായിരുന്നു.
തുടർന്നുനടന്ന അക്രമത്തിലാണ് ഗുർനാം കൊല്ലപ്പെട്ടത്. പാർക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സിദ്ദുവും ഒപ്പമുണ്ടായിരുന്ന രൂപീന്ദർ സിംഗ് സന്ധുവും ഗുർനാം സിംഗിനെ കാറിൽ നിന്നു വലിച്ചു താഴെയിറക്കി മർദിക്കുകയായിരുന്നു. പരിക്കേറ്റ ഗുർനാം സിംഗ് പിന്നീടു മരിച്ചു.