അഹമ്മദാബാദ്: കോൺഗ്രസിനു പിന്നാലെപോയി തന്റെ മൂന്നു വർഷം പാഴാക്കിയെന്നു പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ. ഭരണകക്ഷിയായ ബിജെപിയിലോ എഎപിയിലോ ചേരുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഹാർദിക് പട്ടേൽ പറഞ്ഞു.
കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലും അയോധ്യ കേസിലെ ഇടപെടലുകളിലും ബിജെപിയെ പുകഴ്ത്തിയ ഹാർദിക്, കോൺഗ്രസിനു രാഷ്ട്രീയ ഭാവിയില്ലെന്നും കുറ്റപ്പെടുത്തി. ഹിന്ദുക്കൾക്കുവേണ്ടി കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല. വാരാണസിയിലെ മോസ്കിൽ ശിവലിംഗം കണ്ടെത്തിയതിനെക്കുറിച്ചോ പൗരത്വ നിയമഭേദഗതിയെക്കുറിച്ചോ കോൺഗ്രസിന് ഒന്നും പറയാനില്ല -ഹാർദിക് പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിനിൽക്കെയാണു ഹാർദിക് പട്ടേൽ കോൺഗ്രസിൽനിന്നു രാജിവച്ചത്.
ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾ മൊബൈൽഫോണിനു പിന്നാലെയാണെന്നും അവർ ചിക്കൻ സാൻഡ്വിച്ച് ഒരുക്കുന്ന തിരക്കിലാണെന്നും കുറ്റപ്പെടുത്തിയായിരുന്നു രാജി. 2020 ജൂലൈയിൽ ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി നിയമിച്ചശേഷം തനിക്ക് ഒരു ചുമതലയും നല്‍കിയില്ലെന്നും പാർട്ടിയുടെ സുപ്രധാന യോഗങ്ങളിൽ പങ്കെടുപ്പിച്ചില്ലെന്നും ഹാർദിക് കുറ്റപ്പെടുത്തിയിരുന്നു.