ഈസ്താംബുൾ: 12-ാമത് ഐബിഎ ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീനു സ്വർണം. തായ്ലൻഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ 5-0ന് ഇടിച്ചിട്ടാണ് ഇരുപത്തഞ്ചുകാരിയായ നിഖാത് സരീൻ സ്വർണത്തിൽ മുത്തമിട്ടത്. 2021 മുതൽ ആരംഭിച്ച ജൈത്രയാത്ര നിഖാത് സരീൻ ലോക ബോക്സിംഗ് വേദിയിലും തുടർന്നു. ജൂണിയർ ലോക ചാന്പ്യൻഷിപ്പ് നേടിയ നിഖാത് സരീൻ രണ്ട് തവണ സ്ട്രഡ്ജ മെമ്മോറിയൽ ടൂർണമെന്റിലും ജേതാവായിട്ടുണ്ട്.
അഞ്ചാമത് ഇന്ത്യക്കാരി
ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത് ഇന്ത്യക്കാരി എന്ന നേട്ടവും നിഖാത് സരീൻ സ്വന്തമാക്കി. ആറു തവണ സ്വർണം സ്വന്തമാക്കിയ മേരി കോം ആണ് ഇക്കാര്യത്തിൽ ഒന്നാമത്. കെ.സി. രേഖ, ആർ.എൽ. ജെന്നി, സരിത ദേവി എന്നിവരും ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണം നേടിയിട്ടുണ്ട്.
പ്രതിസന്ധി കടന്നെത്തിയ ഇടിമുഴക്കം
ബോക്സിംഗ് വനിതകൾക്ക് ഉള്ളതല്ല, സമൂഹം ചിന്തിക്കുന്നത് ബോക്സിംഗ് പുരുഷന്മാർക്കുള്ളതാണെന്നാണ് - സ്വന്തം പിതാവിന്റെ ഈ വാക്കുകൾ ഇപ്പോഴും നിഖാത് സരീന്റെ ചെവിയിൽ മുഴങ്ങുന്നു. പറഞ്ഞത് മറ്റാരുമല്ല, നിഖാത് സരീൻ തന്നെയാണ്. അതെ, പ്രതിസന്ധികളും എതിർപ്പുകളും ഏറെ അതിജീവിച്ചാണ് നീഖാത് സരീൻ 25-ാം വയസിൽ ലോകത്തിന്റെ നെറുകയിൽ എത്തിയത്. നിസാമാബാദിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗമാണ് നിഖാത് സരീൻ.
സുവർണ ചരിത്രം ; ഇന്ത്യയുടെ നിഖാത് സരീന് ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ സ്വർണം.
02:13 AM May 20, 2022 | Deepika.com