ഫ്രാങ്ക്ഫർട്ട്: യുവേഫ യൂറോപ്പ ഫുട്ബോൾ കിരീടം ജർമൻ ക്ലബ്ബായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്. സെവിയ്യയുടെ റാമോണ്‍ സാഞ്ചസ് പിസ്ഹ്വാൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഐൻട്രാക്റ്റ് പെനൽറ്റി ഷൂട്ടൗട്ടിൽ 5-4ന് സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ തോൽപ്പിച്ചു.
മുഴുവൻ സമയത്തും അധികസമയത്തും 1-1ന് ഇരുടീമും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ജർമൻ ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ യൂറോപ്പ ലീഗ് കിരീടമാണ്. 42 വർഷത്തിനുശേഷമാണ് ഐൻട്രാക്റ്റ് ഒരു യൂറോപ്യൻ കിരീടം നേടുന്നത്. 1979-80ൽ യുവേഫ കപ്പെന്ന പേരിലായിരുന്നപ്പോൾ ഫ്രാങ്ക്ഫർട്ട് കപ്പ് നേടിയിരുന്നു.
യുവേഫ ചാന്പ്യന്മാരായതോടെ ഐൻട്രാക്റ്റ് 62 വർഷത്തെ കാത്തിരിപ്പിനുശേഷം അടുത്ത വർഷത്തെ ചാന്പ്യൻസ് ലീഗിനു യോഗ്യത നേടി. 1959-60 സീസണിൽ ചാന്പ്യൻസ് ലീഗ്, യൂറോപ്യൻ കപ്പെന്ന പേരിലായിരുന്നപ്പോൾ ഐൻട്രാക്റ്റ് റണ്ണേഴ്സ് അപ്പായിരുന്നു. റയൽ മാഡ്രിഡിനോടാണ് അന്ന് ഫൈനലിൽ തോറ്റത്.
ഫൈനലിൽ രണ്ടാം പകുതിയിൽ ജോ അരിബോയുടെ (57’) ഗോളിൽ റേഞ്ചേഴ്സ് മുന്നിലെത്തി. 69-ാം മിനിറ്റിൽ റഫേൽ ബോറെയുടെ ഗോളിൽ ജർമൻ ക്ലബ് സമനില നേടി. അധികസമയത്ത് സ്കോട്ടിഷ് ക്ലബ് ശക്തമായി പൊരുതി. എന്നാൽ ഐൻട്രാക്റ്റ് ഗോൾകീപ്പർ കെവിൻ ട്രാപ്പിന്റെ രക്ഷപ്പെടുത്തലുകൾ പോരാട്ടം പെനൽറ്റി ഷൂട്ടൗട്ടിലെത്തിച്ചു. ഷൂട്ടൗട്ടിലും ട്രാപ്പ് രക്ഷകനായി. റേഞ്ചേഴ്സിന്റെ നാലാം കിക്കെടുത്ത ആരോണ്‍ റാംസെയുടെ ശ്രമം തടഞ്ഞു.
ഈ സീസണിൽ 13 മത്സരങ്ങളിൽ ഒരു തോൽവി പോലുമറിയാതെയാണ് ഐൻട്രാക്റ്റ് കിരീടമുയർത്തിയത്. ജർമൻ ക്ലബ്ബിന്റെ കുതിപ്പിൽ ശക്തരായ ബാഴ്സലോണ ക്വാർട്ടർ വീണിരുന്നു.
കപ്പടിച്ച് ഫ്രാങ്ക്ഫർട്ട്
02:13 AM May 20, 2022 | Deepika.com