ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) തലപ്പത്തു നിന്ന് പ്രഫുൽ പട്ടേലിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയേയും സുപ്രീം കോടതി പുറത്താക്കി.
മൂന്നംഗ താൽക്കാലിക ഭരണസമിതിയെ സുപ്രീം കോടതി എഐഎഫ്എഫിന്റെ ഭരണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മുൻ സുപ്രീം കോടതി ജഡ്ജി എ.ആർ. ദവെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയേയാണ് കോടതി നിയോഗിച്ചിരിക്കുന്നത്. മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഡോ. എസ്.വൈ ഖുറേഷി, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചത്.
ഒരു ദശാബ്ദത്തിലേറെയായി എഐഎഫ്എഫ് പ്രസിഡന്റായി തുടരുന്ന പ്രഫുൽ പട്ടേലിനും സമിതിക്കുമെതിരേ ഡൽഹി ഫുട്ബോൾ ക്ലബ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി കോടതി മേയ് 12ന് പരിഗണിച്ചു. മൂന്നു തവണ എഐഎഫ്എഫ് പ്രസിഡന്റായിരുന്ന പട്ടേൽ ഇനിയും ആ സ്ഥാനത്തു തുടരാൻ യോഗ്യനല്ലെന്ന് കേന്ദ്ര കായികമന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
2017ൽ പ്രഫുൽ പട്ടേലിനെ എഐഎഫ്എഫിന്റെ തലപ്പത്തു നിന്നു നീക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതിയും വിധി പ്രഖ്യാപിച്ചിരുന്നു.
പ്രഫുൽ പട്ടേലിനെ സുപ്രീംകോടതി പുറത്താക്കി
02:06 AM May 19, 2022 | Deepika.com