മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിന് ജയം. പഞ്ചാബ് കിംഗ്സിനെ 17 റൺസിന് ഡൽഹി കീഴടക്കി. ജയത്തോടെ പ്ലേ ഓഫ് സാധ്യത ഡൽഹി സജീവമാക്കി. സ്കോർ: ഡൽഹി 20 ഓവറിൽ 159/7. പഞ്ചാബ് 20 ഓവറിൽ 142/9.
ലിയാം ലിവിംഗ്സ്റ്റണിന്റെ ബൗളിംഗ് മികവിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 159 റൺസിൽ പിടിച്ചുകെട്ടാൻ പഞ്ചാബിനു സാധിച്ചു. ഇന്നിംഗ്സിലെ ആദ്യപന്തിൽതന്നെ ഡൽഹിയുടെ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണറിനെ ഗോൾഡൻ ഡെക്ക് ആക്കിയ ലിവിംഗ്സ്റ്റണ് പഞ്ചാബിന്റെ കിംഗ് ആയി. വാർണറിനു പിന്നാലെ ക്യാപ്റ്റൻ ഋഷഭ് പന്ത് (മൂന്ന് പന്തിൽ ഏഴ്) വെടിക്കെട്ട് ബാറ്റർ റോവ്മാൻ പവൽ (ആറ് പന്തിൽ രണ്ട്) എന്നിവരുടെ വിക്കറ്റും ലിവിംഗ്സ്റ്റണ് സ്വന്തമാക്കി. നാല് ഓവറിൽ 27 റണ്‍സ് വഴങ്ങിയാണ് ലിവിംഗ്സ്റ്റണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മൂന്നാം നന്പറായി ക്രീസിലെത്തിയ മിച്ചൽ മാർഷിന്റെ ഇന്നിംഗ്സ് ആണ് ഡൽഹിക്കു താങ്ങായത്. 48 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 63 റണ്‍സ് മാർഷ് അടിച്ചെടുത്തു. സർഫറാസ് ഖാൻ (16 പന്തിൽ 32), ലളിത് യാദവ് (21 പന്തിൽ 24), അക്സർ പട്ടേൽ (20 പന്തിൽ 17 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കണ്ടു.
മറുപടിക്കിറങ്ങിയ പഞ്ചാബ് ഓപ്പണിംഗ് വിക്കറ്റിൽ 3.5 ഓവറിൽ 38 റൺസ് നേടി. എന്നാൽ, പിന്നീട് കൂട്ടത്തകർച്ചയായിരുന്നു. 15 പന്തിൽ 28 റൺസ് നേടിയ ജോണി ബെയർസ്റ്റൊയെ ആൻറിച്ച് നോർക്കിയ പുറത്താക്കിയതോടെ പഞ്ചാബിന്റെ തകർച്ച ആരംഭിച്ചു.
ഷാർദുൾ ഠാക്കൂർ നാല് ഓവറിൽ 36 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഡൽഹിയെ ജയത്തിലേക്ക് നയിച്ചത്. 34 പന്തിൽ 44 റൺസ് നേടിയ ജോഗീന്ദർ ശർമയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ഠാക്കൂർ രാജ; പഞ്ചാബ് കിംഗ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് 17 റൺസ് ജയം
01:46 AM May 17, 2022 | Deepika.com