സിഡ്നി: ലോകം കണ്ട പ്രതിഭാധനനായ ഓൾറൗണ്ടർമാരിലൊരാളായ ഓസ്ട്രേലിയൻ താരം ആൻഡ്രു സൈമണ്ട്സ്(46) കാറപകടത്തിൽ മരിച്ചു. ക്വീൻസ്ലാൻഡിലെ ഹെർവി റേഞ്ച് റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
2003, 2007 ലോകകപ്പുകളിൽ ഓസ്ട്രേലിയയെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് സൈമണ്ട്സ്. മീഡിയം പേസും സ്പിന്നും കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹം ലോകോത്തര ഫീൽഡറുമാണ്. 2012ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചു.
1975 ജൂൺ ഒന്പതിന് ഇംഗ്ലണ്ടിന് ബിർമിംഗ്ഹാമിലാണ് സൈമണ്ട്സിന്റെ ജനനം. 1998 മുതൽ 2009 വരെയുള്ള കരിയറിൽ ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനമത്സരങ്ങളും 14 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളും സൈമണ്ട്സ് കളിച്ചിട്ടുണ്ട്.
2003 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരേ 125 പന്തിൽ നേടിയ 142 റൺസാണ് ആൻഡ്രു സൈമണ്ട്സിന്റെ ഏറ്റവും ശ്രദ്ധേയ പ്രകടനം. ആറാം നന്പറിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന രണ്ടാമത്തെ ഉയർന്ന സ്കോറായിരുന്നു അത്. ഏകദിനത്തിൽ 5088 റൺസ് സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗി(ഐപിഎൽ)ൽ ഡെക്കാൻ ചാർജേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്കായി കളിച്ചു. ഇതിഹാസ താരം ഷെയ്ൻ വോൺ, റോഡ്നി മാർഷ് എന്നിവർക്കു പിന്നാലെ ആൻഡ്രു സൈമണ്ട്സിന്റെ അകാല വിയോഗം ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മുൻ ഓസീസ് ഓൾറൗണ്ടർ കാറപകടത്തിൽ മരിച്ചു
01:47 AM May 16, 2022 | Deepika.com