വെളുത്ത ചായം തേച്ചുപിടിപ്പിച്ച ചുണ്ടുകൾ, പിന്നിയിട്ട ചുരുളൻ മുടി, ചിരിക്കുന്പോൾ ചെറുതാകുന്ന കണ്ണുകൾ... ക്രിക്കറ്റ് മൈതാനത്ത് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രു സൈമണ്ട്സിനെ വേർതിരിച്ചു നിർത്തുന്ന, അല്ലെങ്കിൽ സൈമണ്ട്സ് എന്ന പേരുകേൾക്കുന്പോൾ മനസിലേക്ക് എത്തുന്ന കാര്യങ്ങളാണ് ഇതെല്ലാം... ക്രിക്കറ്റ് ലോകത്തിനു വേദന സമ്മാനിച്ച് സൈമണ്ടസ് 46-ാം വയസിൽ ഇഹലോകവാസം അവസാനിപ്പിച്ച് മടങ്ങി...
റോയ്, സൈമൊ എന്നെല്ലാം അടുപ്പക്കാർ വിളിച്ചിരുന്ന സൈമണ്ട്സിന്റെ ജീവൻ ക്വീൻസ്ലാൻഡിലെ ടൗണ്‍സ് വില്ലയിലുണ്ടായ കാറപകടത്തിലാണ് പൊലിഞ്ഞത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ 16 സിക്സ് എന്ന സൈമണ്ട്സിന്റെ റിക്കാർഡ് 20 വർഷത്തോളം നിലനിന്നു.
ദത്തുപുത്രൻ
ആഫ്രിക്കൻ-കരീബിയൻ പശ്ചാത്തലവുമായി ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലാണ് സൈമണ്ട്സ് ജനിച്ചത്. ഓസ്ട്രേലിയൻ ദന്പതിമാരായ കെന്നും ബാർബറയും സൈമണ്ട്സിനെ ദത്തെടുത്തു. സൈമണ്ട്സിനു മൂന്ന് മാസം പ്രായമുള്ളപ്പോൾ അവർ ഓസ്ട്രേലിയയിലേക്ക് തിരികെ പറന്നു. ഇംഗ്ലണ്ടിനുവേണ്ടിയും ക്രിക്കറ്റ് കളിക്കാൻ സാഹചര്യമുണ്ടായിരുന്നെങ്കിലും സൈമണ്ട്സ് അത് വേണ്ടെന്നുവച്ചു. ‘എനിക്ക് ഇംഗ്ലണ്ടിന് വേണ്ടി കളിക്കേണ്ട. ഞാൻ എന്നെ ഓസീസ് താരമായാണ് പരിഗണിക്കുന്നത് ’- സൈമണ്ട്സിന്റെ അടിയുറച്ച തീരുമാനം അതായിരുന്നു.
പോണ്ടിംഗിന്റെ വിശ്വസ്തൻ
1998ൽ സൈമണ്ട്സ് ഓസ്ട്രേലിയക്കുവേണ്ടി ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി. മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ വന്നതോടെ വിരമിക്കാൻവരെ തീരുമാനിച്ചു. അക്കാര്യം അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് വോയെ ധരിപ്പിച്ചു. ക്രിക്കറ്റ് മതിയാക്കി റഗ്ബി ലീഗിൽ ബ്രിസ്ബേൻ ബാൻകോസിനായി പരിശീലനവും തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായി ഓസ്ട്രേലിയയുടെ 2003 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന്റെ കടുംപിടുത്തത്തിലൂടെയായിരുന്നു സൈമണ്ട്സ് ടീമിലെത്തിയത്.
2003 ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരേ 143 റണ്‍സാണ് സൈമണ്ട്സ് അടിച്ചെടുത്തത്. ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട ഓസ്ട്രേലിയൻ ടീമിന്റെ നെടുംതൂണായി സൈമണ്ട്സ്. പിന്നീട് ഏകദിനത്തിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ബാറ്റ്സ്മാനായി സൈമണ്ട്സ് മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. 2003-07 വർഷങ്ങളിൽ ബാറ്റിംഗ് ശരാശരി 48 ആയിരുന്നു. ബാറ്റിംഗിനൊപ്പം ബൗളിംഗിലും സൈമണ്ട്സ് മികച്ചുനിന്നു. ലോകത്തിലെ തന്നെ മികച്ച ഫീൽഡർമാരിൽ ഒരാളായും സൈമണ്ട്സ് മാറി. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ്... എല്ലാം തികഞ്ഞ മിസ്റ്റർ ഓൾ റൗണ്ടർ എന്ന ഗണത്തിൽ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരമാണ് സൈമണ്ട്സ്. 2003, 2007 വർഷങ്ങളിൽ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു.
ഓസ്ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിനവും 14 ട്വന്റി-20യും കളിച്ചു. ടെസ്റ്റിൽ രണ്ട് സെഞ്ചുറി ഉൾപ്പെടെ 1462 റണ്‍സും 24 വിക്കറ്റും നേടി. ഏകദിനത്തിൽ ആറ് സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഉൾപ്പെടെ 5088 റണ്‍സും 133 വിക്കറ്റും. ഒരുതവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി. ട്വന്റി-20യിൽ 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
മങ്കിഗേറ്റ് വിവാദം
കൊച്ചിയിൽ ഇന്ത്യക്കെതിരേ കളിച്ചിട്ടുള്ള സൈമണ്ട്സ് 2005ൽ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നേ മദ്യപിച്ചതിനാൽ ടീമിൽ നിന്ന് പുറത്താക്കി. 2008ൽ ടീം മീറ്റിംഗ് ഒഴിവാക്കി മീൻപിടിക്കാൻ പോയതും വിവാദമായിരുന്നു. 2008ൽ സിഡ്നിയിൽ നടന്ന ന്യൂ ഇയർ ടെസ്റ്റിൽ ഉണ്ടായ മങ്കിഗെയ്റ്റ് വിവാദം ക്രിക്കറ്റ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് തന്നെ ‘മങ്കി’ എന്ന് വിളിച്ചെന്നായിരുന്നു സൈമണ്ട്സിന്റെ ആരോപണം.
ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സ്, മുംബൈൻ ഇന്ത്യൻസ് എന്നീ ടീമുകൾക്കായും സൈമണ്ട്സ് കളത്തിലിറങ്ങിയിരുന്നു. 2012ലാണ് ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തി. രക്താർബുദം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി ധനശേഖരണാർഥം തല വടിച്ച് മുടി ദാനം ചെയ്തു.
ഓസീസിന് നഷ്ടങ്ങളുടെ വർഷം
ഓസീസ് ഇതിഹാസങ്ങളായ റോഡ് മാർഷിന്റെയും ഷെയിൻ വോണിന്റെയും മരണത്തിന് തൊട്ടുപിന്നാലെ സൈമണ്ട്സും മടങ്ങി. റോഡ് മാർഷിന്റെ മരണം കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗുരതരാവസ്ഥയിലായ അദ്ദേഹം ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്. ഇതിനുതൊട്ടുപിന്നാലെയായിരുന്നു മാർച്ച് നാലിന് വോണിന്റെ വിയോഗം. തായ്ലൻഡിലെ കോ സാമുയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു വോണിന്റെയും അന്ത്യം.
മിസ്റ്റർ ഓൾ റൗണ്ടർ
01:47 AM May 16, 2022 | Deepika.com