തേഞ്ഞിപ്പലം: 66 -ാമത് സംസ്ഥാന സീനിയർ അത്ലറ്റിക്സ് മീറ്റിന്റെ ആദ്യദിനത്തിൽ 95 പോയിന്റുകൾ നേടി പാലക്കാട് ജില്ലയുടെ മുന്നേറ്റം. നാലു സ്വർണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമാണ് പാലക്കാടിന്. നാലു പുതിയ മീറ്റ് റിക്കാർഡുകൾ ഇന്നലെ പിറന്നു. അഞ്ചു സ്വർണവും ആറു വെള്ളിയും മൂന്നു വെങ്കലവുമായി 87 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവുമായി 57 പോയിന്റ് നേടി കോട്ടയം മൂന്നാം സ്ഥാനത്താണ്.
100 മീറ്ററിലെ ജേതാക്കളായ എ.പി. ഷീൽഡ, ടി. മിഥുൻ എന്നിവരാണ് വേഗതയേറിയ താരങ്ങൾ. 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ അപർണ റോയ് (13.82 സെക്കൻഡ്) മീറ്റ് റിക്കാർഡ് കുറിച്ചു. 2019-ൽ അപർണ തന്നെ നേടിയിരുന്ന 14.10 സെക്കൻഡാണ് മറികടന്നത്. വനിതാ ലോംഗ്ജംപിൽ കണ്ണൂരിന്റെ ശ്രുതിലക്ഷ്മി (6.37 മീറ്റർ) റിക്കാർഡിട്ടു. 2007-ൽ തിരുവനന്തപുരത്തിന്റെ രശ്മി ബോസ് നേടിയ 6.22 മീറ്ററാണ് ശ്രുതി പഴങ്കഥയാക്കിയത്. ലോംഗ് ജംപിൽ കോഴിക്കോടിന്റെ നയന ജയിംസ് 6.33 മീറ്ററോടെ ബെസ്റ്റ് മീറ്റ് റിക്കാർഡും സ്വന്തമാക്കി.
പുരുഷ വിഭാഗം 400 മീറ്ററിൽ ഇടുക്കിയുടെ രാഹുൽ ബേബി (47.22 സെക്കൻഡ്) പുതിയ മീറ്റ് റിക്കാർഡ് കുറിച്ചു. പുരുഷ വിഭാഗം ഡിസ്കസ്ത്രോയിൽ തൃശൂരിന്റെ അലക്സ് പി. തങ്കച്ചൻ 47.53 മീറ്റർ എറിഞ്ഞതു പുതിയ മീറ്റ് റിക്കാർഡായി. 1997-ൽ ആലപ്പുഴയുടെ ബി.ലാൽ ബാബു നേടിയ 44.62 മീറ്ററാണ് അലക്സ് മറികടന്നത്.
പാലക്കാടൻ കുതിപ്പ്
01:26 AM May 15, 2022 | Deepika.com