മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തോട് ഒരുപടികൂടി അടുത്തു പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ സിറ്റി ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കു വോൾവ്സിനെ കീഴടക്കി. നാലു ഗോൾ നേടി പ്രീമിയർ ലീഗിലെ തന്റെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ കെവിൻ ഡി ബ്രൂയ്നെയുടെ മികവിലാണു സിറ്റിയുടെ തകർപ്പൻ വിജയം.
വെറും 17 മിനിറ്റിന്റെ ഇടവേളയിലാണ് ഡി ബ്രൂയ്നെ ഹാട്രിക് തികച്ചത്. ഏഴ്, 16, 24 മിനിറ്റുകളിലായിരുന്നു ഡി ബ്രൂയ്നെയുടെ ഗോളുകൾ. ഹാട്രിക് തികച്ച മൂന്നുഗോളുകളും ഇടംകാൽ ഉപയോഗിച്ചായിരുന്നു.
വലംകാൽ ഷോട്ടുകൾ ഇഷ്ടപ്പെടുന്ന ഡി ബ്രൂയ്നെ ഇടംകാൽകൊണ്ടു ഗോൾ നേടുന്നത് അപൂർവമാണ്. 60-ാം മിനിറ്റിൽ പന്തു വലയിലെത്തിച്ചു ഡി ബ്രൂയ്നെ ഗോൾനേട്ടം നാലാക്കി. 84-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗിന്റെ വകയായിരുന്നു സിറ്റിയുടെ അഞ്ചാംഗോൾ. മത്സരത്തിന്റെ 11-ാം മിനിറ്റിൽ ലിയാൻഡർ ഡെൻഡോങ്കറാണു വോൾവ്സിന്റെ ആശ്വാസഗോൾ നേടിയത്.
പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഹാട്രിക്കാണിത്. സാദിയോ മാനെ (16 മിനിറ്റ്) യും ഡ്വൈറ്റ് യോർക്കു (22 മിനിറ്റ്) മാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഹാട്രിക് നേടിയശേഷം അടുത്ത സീസണിൽ സിറ്റിയിലേക്കു വരുന്ന സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡിന്റെ ഗോൾ ആഘോഷരീതി ഡി ബ്രൂയ്നെ അനുകരിച്ചതും ശ്രദ്ധേയമായി.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 36 മത്സരങ്ങളിൽനിന്ന് 89 പോയിന്റായി. കഴിഞ്ഞ അഞ്ചു സീസണുകളിലെ നാലാം പ്രീമിയർ ലീഗ് കിരീടമാണു സിറ്റി ലക്ഷ്യമിടുന്നത്. കിരീടമുറപ്പിക്കാൻ അവസാന രണ്ടു മത്സരങ്ങളിൽനിന്നു നാലു പോയിന്റാണു സിറ്റിക്കു വേണ്ടത്.
രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് 86 പോയിന്റാണുള്ളത്. ഇനി രണ്ടു മത്സരങ്ങൾ ജയിച്ചാലും ലിവർപൂളിനു പരമാവധി 92 പോയിന്റ് മാത്രമേ ആവുകയുള്ളൂ. ഗോൾ ശരാശരിയിലും സിറ്റി മുന്നിലാണ്.
സിറ്റി ഒരു മത്സരമെങ്കിലും തോറ്റാൽ മാത്രമേ ലിവർപൂളിനു കിരീടപ്രതീക്ഷയുള്ളൂ. 15ന് വെസ്റ്റ്ഹാമിനെതിരേയും 22ന് ആസ്റ്റൻവില്ലയ്ക്കെതിരേയുമാണ് സിറ്റിയുടെ ശേഷിക്കുന്ന മത്സരങ്ങൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റര് സിറ്റിക്ക് അഞ്ചുഗോൾ ജയം
12:19 AM May 13, 2022 | Deepika.com