കോൽക്കത്ത: ഐലീഗ് കിരീടം നിലനിർത്താനുറച്ച് ഗോകുലം നാളെയിറങ്ങും. കോൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കുന്ന ഗോകുലം- മുഹമ്മദൻസ് മത്സരം ഇത്തവണത്തെ ഐ ലീഗ് കിരീടജേതാക്കളെ നിശ്ചയിക്കും. സമനില പോലും ഗോകുലത്തിന് കിരീടം സമ്മാനിക്കും. എന്നാൽ മുഹമ്മദൻസിനു വന്പൻ മാർജിനിൽ ജയം ആവശ്യമാണ്.
17 കളിയിലായി ഗോകുലത്തിന് 40 പോയന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസിന് 37 പോയന്റാണുള്ളത്. ഐ ലീഗ് കിരീടം നേടിയാൽ 15 വർഷം പഴക്കമുള്ള ലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബായി മാറുകയും ചെയ്യും.
തുടർച്ചയായ രണ്ടാം കിരീടം തേടിയിറങ്ങിയ ഗോകുലത്തിന് കഴിഞ്ഞ ദിവസം ശ്രീനിധി ഡെക്കാൻ എഫ്സിക്കെതിരേ അപ്രതീക്ഷിത തോൽവി നേരിട്ടിരുന്നു. ഒരു പോയിന്റകലെ കിരീടം എന്ന നിലയിലിറങ്ങിയ ഗോകുലത്തിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണു ഡെക്കാൻ തകർത്തത്. ഐ ലീഗിൽ 21 മത്സരത്തിനുശേഷമാണു ഗോകുലം തോൽവി വഴങ്ങുന്നത്.
ഐ ലീഗ് കാലഘട്ടത്തിൽ ഒരു ക്ലബ്ബും തങ്ങളുടെ കിരീടം നിലനിർത്തിയിട്ടില്ല. ഐലീഗിന്റെ മുൻഗാമിയായ നാഷണൽ ഫുട്ബോൾ ലീഗിന്റെ കാലഘട്ടത്തിൽ 2002-03, 2003-04 സീസണുകളിൽ കിരീടം നേടി ഈസ്റ്റ് ബംഗാൾ കിരീടം നിലനിർത്തിയിരുന്നു.
ഗോകുലചരിതം കാത്ത്
12:19 AM May 13, 2022 | Deepika.com