റോം: ഇന്റർമിലാൻ കോപ്പ ഇറ്റാലിയ ജേതാക്കൾ. ഫൈനലിൽ യുവന്റസിനെയാണ് ഇന്റർ പരാജയപ്പെടുത്തിയത്. രണ്ടിനെതിരേ നാലു ഗോളുകൾക്കായിരുന്നു ഇന്ററിന്റെ വിജയം.
നിശ്ചിതസമയത്തു രണ്ടുഗോൾ നേടി ഇരുടീമും സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്കു നീണ്ടു. എക്സ്ട്രാ ടൈമിൽ രണ്ടു ഗോൾ നേടി ഇവാൻ പെരിസിച്ച് ഇന്ററിന്റെ വീരനായകനായി.
ആദ്യപകുതിയുടെ തുടക്കത്തിൽ നിക്കോളോ ബരേയയുടെ ഗോളിലൂടെ ഇന്റർമിലാനാണു മുന്നിലെത്തിയത്. എന്നാൽ, 50 മിനിറ്റിൽ അലക്സ് സാന്ദ്രോയും രണ്ടു മിനിറ്റിനുശേഷം ഡുസൻ വ്ളാഹോവികും ഗോൾ നേടിയതോടെ യുവന്റസ് മുന്നിലായി.
യുവന്റസ് ആരാധകർ ജയമുറപ്പിച്ചിരിക്കെ, 80-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹകാൻ ചാഹനൊഗ്ലു ഇന്ററിനു സമനില സമ്മാനിച്ചു. ഇതോടെ അധികസമയത്തേക്കു നീണ്ട മത്സരത്തിൽ പെരിസിച്ച് രണ്ടു ഗോളുകൾ നേടി യുവന്റസിന്റെ കിരീടവഴിയടച്ചു.
ഇന്ററിന്റെ എട്ടാം കോപ്പ ഇറ്റാലിയ കിരീടമാണിത്. 2010-11 സീസണിനുശേഷം ഒരു കിരീടവുമില്ലാതെ യുവന്റസിനു സീസണ് അവസാനിപ്പിക്കേണ്ടി വരുന്നതും ഇതാദ്യമാണ്.
കോപ്പ ഇറ്റാലിയ: കപ്പടിച്ച് ഇന്റർ
12:19 AM May 13, 2022 | Deepika.com