നാലു മാറ്റങ്ങളുമായാണു ഡൽഹി ഇറങ്ങിയത്. ഓപ്പണർ പൃഥ്വി ഷാ, ഓൾ റൗണ്ടർ അക്സർ പട്ടേൽ, ചേതൻ സക്കരിയ, മുഷ്താഫിസുർ റഹ്മാൻ എന്നിവരെ ഡൽഹി പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്തിയില്ല. പൃഥ്വി ഷായ്ക്കു പകരം മൻദീപ് സിംഗ് ആണ് ഓപ്പണിംഗിനെത്തിയത്. അഞ്ച് പന്ത് നേരിട്ട മൻദീപിന് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല.
മൂന്നാം നന്പറായി ക്രീസിലെത്തിയ മിച്ചൽ മാർഷ് ഏഴു പന്തിൽ 10 റണ്‍സുമായി മടങ്ങി. അതോടെ ഡൽഹി 4.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37. ക്യാപ്റ്റൻ ഋഷഭ് പന്തിനും (16 പന്തിൽ 26) ദീർഘനേരം ക്രീസിൽ തുടരാനായില്ല. ഡൽഹിയെ 200 കടത്തിയ കൂട്ടുകെട്ട് പിന്നീടാണുണ്ടായത്. നാലാം വിക്കറ്റിൽ വാർണറും റോവ്മാൻ പവലും ക്രീസിൽ ഒന്നിച്ചതോടെ ഹൈദരാബാദ് ബൗളർമാരുടെ കഷ്ടകാലം ആരംഭിച്ചു.
58 പന്തിൽ മൂന്ന് സിക്സും 12 ഫോറും അടക്കം വാർണർ 92 റണ്‍സുമായി പുറത്താകാതെ നിന്നു. റോവ്മാൻ പവൽ 35 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും അടക്കമാണ് പുറത്താകാതെ 67 റണ്‍സ് നേടിയത്. നാലാം വിക്കറ്റിൽ ഇവർ അഭേദ്യമായ 122 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു.
നിക്കോളാസ് പുരാൻ (34 പന്തിൽ 62), എയ്ഡൻ മാർക്രം (25 പന്തിൽ 42) എന്നിവർ മാത്രമാണ് സൺറൈസേഴ്സിനായി പോരാടിയത്.
ഡേവിഡ് വാർണറിന്റെ പ്രതികാരം
ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിൽ ആയിരുന്നു ഡേവിഡ് വാർണർ. ഫോമിലല്ലാത്തതിനാൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്നാലെ ടീമിൽനിന്നും വാർണർ പുറംതള്ളപ്പെട്ടു. 2022 മെഗാതാര ലേലത്തിനു മുന്‍പ് വാർണറിനെ ഹൈദരാബാദ് ഒഴിവാക്കി.
ലേലത്തിൽ ഡൽഹി വാർണറെ തട്ടകത്തിലെത്തിച്ചു. ഡൽഹി ജഴ്സിയിൽ ഹൈദരാബാദിനെതിരേ വാർണർ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. ഈ സീസണിൽ ഇരു ടീമുകളും തമ്മിൽ ഒരു മത്സരമേയുള്ളൂ. അതു മനസിലാക്കിയ വാർണർ 92 റണ്‍സുമായി പുറത്താകാതെ നിന്ന്, തന്നെ തഴഞ്ഞവർക്കു വ്യക്തമായ മറുപടി നൽകി.