മുംബൈ: രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം നേരിടാൻ അപ്രതീക്ഷിതവും അസാധാരണവുമായ നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ആർബിഐ, വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്കിൽ 40 ബേസിസ് പോയിന്റിന്റെ വർധന വരുത്താൻ അടിയന്തരമായി ചേർന്ന ധനനയ സമിതി യോഗം ഐകകണ്ഠ്യേന തീരുമാനമെടുത്തതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർന്നു. നേരത്തേ ഇതു നാലു ശതമാനമായിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായും ദാസ് അറിയിച്ചു. ഇതേത്തുടർന്ന് സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫസിലിറ്റി (എസ്ഡിഎഫ്) റേറ്റ് 4.15 ശതമാനവും മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് റേറ്റും 4.65 ശതമാനവുമായി.
അതേസമയം, റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരും. 2018 ഓഗസ്റ്റ് ഒന്നിനുശേഷം ആദ്യമായാണു റിപ്പോ നിരക്കിൽ വർധന വരുത്തുന്നത്. 2020 മാർച്ച് 27 ന് റിപ്പോ നിരക്കിൽ 75 ബേസിസ് പോയിന്റിന്റെയും മേയ് 22 ന് 40 ബേസിസ് പോയിന്റിന്റെയും കുറവ് വരുത്തിയിരുന്നു.
പിന്നീട് തുടർച്ചയായുള്ള 11 എംപിസി യോഗത്തിലും ആർബിഎ അടിസ്ഥാനനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ആർബിഐ ബാങ്കുകളുടെ കാഷ് റിസർവ് റേഷ്യോ(സിആർആർ) 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.5 ശതമാനമാക്കി. മേയ് 21 ന് ഇത് പ്രാബല്യത്തിൽ വരും. ഈ നടപടി രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിൽനിന്ന് 87,000 കോടി രൂപ പിൻവലിക്കപ്പെടാൻ ഇടയാക്കും.
""വിപണിയിൽ അതിവേഗമാണു മാറ്റങ്ങൾ വരുന്നത്. അതിനാൽ ആർബിഐയുടെ തീരുമാനങ്ങളും അത്തരത്തിലാകണം. ഇടക്കാല വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമാണ് നിരക്കുയർത്തുന്നത്.''-ശക്തികാന്ത ദാസ് പറഞ്ഞു.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മാർച്ചിൽ കഴിഞ്ഞ 17 മാസത്തിനിടയിലെ ഏറ്റവും കൂടിയ തലത്തിലെത്തിയിരുന്നു(6.9 ശതമാനം). ഭക്ഷ്യയെണ്ണ ക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ തുടരുന്നതിനാൽ വരുംമാസങ്ങളിലും വിലക്കയറ്റം ഉയർന്നുതന്നെയായിരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
ഇഎംഐ ഉയരും
റിപ്പോ നിരക്ക് ഉയർത്തിയ ആർബിഐ നടപടി രാജ്യത്തെ വായ്പാ പലിശനിരക്കിൽ വർധന വരുത്തുമെന്നു വിലയിരുത്തൽ. എസ്ബിഐ ഉൾപ്പെടെ എല്ലാ ബാങ്കുകളും ആർബിഐയുടെ റിപ്പോ നിരക്ക് ഉൾപ്പെടെയുള്ള എക്സ്റ്റേണൽ ബെഞ്ച് മാർക്ക് അനുസൃതമായുള്ള പലിശയിലേ വായ്പ നൽകാവൂ എന്ന നിബന്ധന 2019 ഒക്ടോബർ ഒന്നുമുതൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ, ഫിക്സ്ഡ് റേറ്റ് വായ്പകൾ വാങ്ങിയവരെ നിലവിലെ നിരക്കുയർത്തൽ ദോഷകരമായി ബാധിക്കില്ലെന്നാണു വിലയിരുത്തൽ.
സിആർആർ ഉയർത്തിയതിനാൽ വായ്പ നല്കാനുള്ള ബാങ്കുകളുടെ പണലഭ്യതയിലും കുറവുണ്ടാക്കും. ഇതും വായ്പ നല്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനും വായ്പാ പലിശനിരക്കുകൾ ഉയർത്തുന്നതിനും ബാങ്കുകളെ നിർബന്ധിതരാക്കും. ഭവനവായ്പ, വാഹനവായ്പ ഉൾപ്പെടെയുള്ളവയ്ക്ക് ഇത്തരത്തിൽ ചെലവേറുന്നതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു തിരിച്ചടിയുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. അതേസമയം, സ്ഥിരനിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാകും.
ഓഹരിവിപണി നിക്ഷേപകർക്ക് 6.27 ലക്ഷം കോടി രൂപയുടെ നഷ്ടം
മുംബൈ: ആർബിഐയുടെ അപ്രതീക്ഷിത നീക്കത്തിൽ നിക്ഷേപകർ ആശങ്കയിലായതോടെ ഓഹരിവിപണി കൂപ്പുകുത്തി. ബിഎസ്ഇ സെൻസെക്സ് 1306.96 പോയിന്റ് താണ് (2.29 ശതമാനം) 55,669.03 ലും നിഫ്റ്റി 391.50 പോയിന്റ് നഷ്ടത്തോടെ (2.29) 16,677.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂല്യം 6,27,359.72 കോടി രൂപ താണ് 2,59,60,852.44 കോടി രൂപയായി.
വ്യാപാരവേളയിൽ സെൻസെക്സ് 1474.39 പോയിന്റ് ഇടിഞ്ഞിരുന്നു. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, ടൈറ്റൻ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ റെഡ്ഢീസ്, മാരുതി തുടങ്ങിയ ഓഹരികളാണു കൂടുതൽ നഷ്ടം നേരിട്ടത്.അതേസമയം പവർഗ്രിഡ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികൾ നേട്ടത്തിലാണു ക്ലോസ് ചെയ്തത്.