29 വർഷത്തിനു ശേഷമാണ് കേരളം സ്വന്തം നാട്ടിൽ കിരീടം നേടുന്നത്. 1993ൽ കൊച്ചിയിലായിരുന്നു ഇതിനു മുന്പു വിജയകിരീടം നേടിയത്. 2018 കോൽക്കത്തയിൽ നടന്ന സന്തോഷ് ട്രോഫിയിൽ ബംഗാളിനെ തോൽപ്പിച്ചു കേരളം ആറാം കിരീടം നേടിയിരുന്നു. ഏറ്റവുമൊടുവിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കാൽലക്ഷത്തോളം കാണികളെ ത്രസിപ്പിച്ചു കേരളം വീരഗാഥ രചിച്ചിരിക്കുന്നു. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും അധികസമയത്ത് 1-1 സമനിലയും പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 15-ാം ഫൈനലിനിറങ്ങിയ കേരളത്തിന്റെ ഏഴാം കിരീടമാണിത്. 2018ൽ കൊൽക്കത്തയിൽ വച്ചും കേരളം ഷൂട്ടൗട്ടിൽ ബംഗാളിനെ തകർത്തിരുന്നു.
മഞ്ചേരിയിൽ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയപ്പോൾ കേരളത്തിനായി സഞ്ജു, ബിബിൻ അജയ്, ജിജോ ജോസഫ്, ജെസിൻ, ഫസലു റഹ്മാൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബംഗാളിനായി ദിലീപ് ഒറാൻ, ബബ്ലു ഒറാൻ, തൻമയ് ഘോഷ്, പ്രിയന്ത്കുമാർ എന്നിവരാണ് ഗോൾ നേടിയത്. മധ്യനിരതാരം സാജൽ ബാഗിന്റെ കിക്ക് പുറത്തേക്കു പറന്നു. ഷൂട്ടൗട്ടിനിടെ ഗോൾകീപ്പർമാരായ മിഥുനെയും പ്രിയന്ത് കുമാറിനെയും പിൻവലിച്ച് ഇരുടീമും യഥാക്രമം രണ്ടാം കീപ്പർമാരായ ഹജ്മലിനെയും രാജബുർമാനെയും ഇറക്കി.
നിശ്ചിത സമയം കടന്ന് നീണ്ട മത്സരത്തിന്റെ 97-ാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ച് ബംഗാൾ ലീഡ് നേടി. കേരള പ്രതിരോധ താരം മുഹമ്മദ് സഹീഫ് വരുത്തിയ പിഴവിൽ നിന്നായിരുന്നു ഗോൾ. വലതുവിംഗിൽ നിന്നു സുപ്രിയ പണ്ഡിറ്റ് പോസ്റ്റിനു മുന്നിലേക്കു നൽകിയ ക്രോസ് സൂപ്പർ ഹെഡറിലൂടെ ദിലീപ് ഒറാൻ ഗോളി മിഥുനെ കീഴ്പ്പെടുത്തി വലയിലെത്തിച്ചു. അതുവരെ ആരവം മുഴക്കിയിരുന്ന കാണികൾ ഒരു നിമിഷം മൗനത്തിലാണ്ടു. 117-ാം മിനിറ്റിൽ കേരളം സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങി കളംനിറഞ്ഞു കളിച്ച നൗഫലായിരുന്നു ഗോളിന്റെ പിന്നിൽ. വലതുവിംഗിൽ കൂടി പന്തുമായി കുതിച്ചു കയറിയശേഷം ബോക്സിലേക്കു നൽകിയ അളന്നുമുറിച്ച ക്രോസ് സഫ്നാദ് അത്യുഗൻ ഹെഡറിലൂടെ ബംഗാൾ വലയിലെത്തിച്ചു.
അതോടെ സ്റ്റേഡിയം ഇരന്പിയാർത്തു. പിന്നീട് വിജയഗോൾ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്കു നീണ്ടു.