മഞ്ചേരി: ശബ്ദമുഖരിതമായ ഇംഗ്ലണ്ടിലെ ലിവർപൂൾ എഫ്സിയുടെ ഹോം മൈതാനമായ ആൻഫീൽഡിനെ ഓർമിപ്പിച്ച് മഞ്ചേരി പയ്യനാട് സ്റ്റേഡിയം. ആൻഫീൽഡിന്റെ പകിട്ടോ പുൽത്തകിടോ വിപുലമായ സൗകര്യങ്ങളോ ഒന്നുമില്ല പയ്യനാട് സ്റ്റേഡിയത്തിൽ. 53,394 പേർക്കിരിക്കാവുന്ന സൗകര്യവുമുണ്ട് ആൻഫീൽഡ് സ്റ്റേഡിയത്തിൽ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കഷ്ടിച്ചു 25,000 പേരെ മാത്രം ഉൾക്കൊള്ളുന്ന ഇരിപ്പിടം മാത്രം. അതും ഭൂരിഭാഗം പേരെ ഉൾകൊള്ളുന്ന കോണ്‍ക്രീറ്റ് പടികൾ.
ലിവർപൂൾ ഗ്രൗണ്ടിലേക്കിറങ്ങുന്പോൾ ഉയരുന്ന തീം സോംഗും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിന്നു കേൾക്കാനാകില്ല. പക്ഷേ, ആൻഫീൽഡിൽ മുഴങ്ങുന്ന, അല്ലെങ്കിൽ എതിർടീമിന്റെ ചങ്കുലയ്ക്കുന്ന ശബ്ദം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കേട്ടു. കേരളം - ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ പയ്യനാട് സ്റ്റേഡിയത്തിൽ നിന്നു കേട്ടത് ആൻഫീൽഡിനെ വെല്ലുന്ന ആർപ്പുവിളികളായിരുന്നു.
ആൻഫീൽഡിനെക്കുറിച്ച് മറ്റൊന്നും കൂടിയുണ്ട്. കളിക്കാർ ഗ്രൗണ്ടിലേക്കു വരുന്ന ടണലിൽ പലയിടത്തും കാണാം ബോർഡുകൾ. അതിൽ എഴുതിവച്ചതിങ്ങനെ: ‘ദിസ് ഈസ് ആൻഫീൽഡ്’ എതിർ ടീം എത്ര വന്പൻമാരാണെങ്കിലും അവരെ മാനസികമായി തളർത്താൻ പറ്റുന്ന അന്തരീക്ഷമാണ് ആൻഫീൽഡിലെ ടണലിന്റേത്. ചുവപ്പണിഞ്ഞു ലിവർപൂൾ ഗ്രൗണ്ടിലേക്കു കാലെടുത്തുവച്ചാൽ കേൾക്കാം തീം സോംഗ്, ‘യു വിൽ നെവർ വാക്ക് എ ലോണ്‍’...
ഫൈനൽ ദിനത്തിൽ കേരളാ താരങ്ങളോടു മഞ്ചേരിയിലെ കളി ആരാധകരും പറഞ്ഞത് അതു തന്നെയായിരുന്നു ‘ഇവിടെ നിങ്ങൾ തനിച്ചല്ല’. കുഴലും വുവുസേലയുമായി ശബ്ദം മുഴക്കി അവർ കേരളത്തെ അകമഴിഞ്ഞു പിന്തുണച്ചു. ഫൈനലിൽ ബംഗാൾ ഒരു ഗോളിനു മുന്നിലെത്തിയതോടെ അതുവരെ അലറി വിളിച്ച ഫുട്ബോൾ ആരാധകരുടെ ശബ്ദം നിലച്ചു. ചിലർ രോഷാകുലരായി ഗ്രൗണ്ടിൽ കുപ്പിയേറ് നടത്തി. ഗോൾ തിരിച്ചടിച്ചതോടെ തൊണ്ടപൊട്ടും വിധത്തിൽ ആർത്തുവിളിച്ചുകാണികൾ.
രാത്രി എട്ടിനാരംഭിക്കുന്ന മത്സരത്തിനു ഉച്ചയ്ക്കു ഒന്നിനു തന്നെ ടിക്കറ്റിനായി വരിനിന്നവർ... ഓണ്‍ലൈനിൽ ടിക്കറ്റിന്റെ രേഖ കാണിച്ചിട്ടും അകത്തു കടക്കാൻ കഴിയാത്തവർ... സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേർ കളി കാണാനാകാതെ സങ്കടപ്പെട്ടത്... ചിലർ പോലീസുമായി സംഘർഷത്തിലേർപ്പെട്ട സംഭവം... ഒടുവിൽ പുറത്തു നിൽക്കുന്നവർക്കായി എൽഇഡി സ്ക്രീനിൽ പ്രദർശനമുണ്ടാകുമെന്ന അറിയിപ്പ്...
വിജയത്തിനു കൂടെ നിന്ന കാണികൾക്കു സമ്മാനമായി കേരളാ താരങ്ങൾ സ്റ്റേഡിയത്തിന്റെ പലഭാഗത്തേക്കും പുതിയ ഫുട്ബോൾ അടിച്ചു നൽകിയതും ഫൈനലിലെ സുന്ദരക്കാഴ്ചയായി.
ആൻഫീൽഡിനെ ഓർമിപ്പിച്ച് പയ്യനാട്
02:05 AM May 04, 2022 | Deepika.com