മെൽബണ്‍: സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ ഫൈനൽ ചിത്രം തെളിഞ്ഞു. ലോക ഒന്നാം നന്പറും ഒന്നാം സീഡുമായ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടിയും 27-ാം സീഡായ അമേരിക്കൻ താരം ഡാനിയേൽ കോളിൻസും തമ്മിലാണ് വനിതാ കിരീട പോരാട്ടം. നാളെ നടക്കുന്ന ഈ കൊന്പുകോർക്കലിനു മുന്‍പ് ടെന്നീസ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഫൈനൽ ചിത്രം ഇന്ന് തെളിയും. പുരുഷ ഫൈനലിൽ ആരൊക്കെ ഏറ്റുമുട്ടുമെന്ന് ഇന്ന് അറിയാം.
42 വർഷത്തിനുശേഷം
1980ൽ വെൻഡി ടേണ്‍ബുൾ ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചശേഷം ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയക്കാരി വനിതാ സിംഗിൾസ് കിരീട പോരാട്ടത്തിന് യോഗ്യത നേടുന്നത്. 42 വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം വനിതാ സിംഗിൾസ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ഒരു സ്വദേശിയെ ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ കാണാനായി. അമേരിക്കയുടെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ബാർട്ടിയുടെ ഫൈനൽ പ്രവേശം. സ്കോർ: 6-1, 6-3.
അട്ടിമറിച്ച് കോളിൻസ്
ഏഴാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചാണ് കോളിൻസ് ഫൈനലിൽ എത്തിയത്. 6-4, 6-1നായിരുന്നു അമേരിക്കൻ താരം വെന്നിക്കൊടി പാറിച്ചത്. കോളിൻസ് ഒരു ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്.
ചരിത്രം പിറക്കട്ടെ...
ഇന്ത്യൻ സമയം ഇന്നു രാവിലെ ഒന്‍പതിന് ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് സെമി ഫൈനൽ പോരാട്ടം ആരംഭിക്കുന്പോൾ ചരിത്രം പിറക്കട്ടെ എന്ന ആശംസയുമായി ടെന്നീസ് ലോകം. സ്പെയിനിന്റെ റാഫേൽ നദാലും ഇറ്റലിയുടെ മത്തേയൊ ബറെറ്റീനിയും തമ്മിലാണ് ആദ്യ സെമി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ആരംഭിക്കുന്ന രണ്ടാം സെമിയിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും റഷ്യയുടെ ഡാനിൽ മെദ്വദേവും ഏറ്റുമുട്ടും.
പുരുഷ സിംഗിൾസിൽ 21 ഗ്രാൻസ്ലാം എന്ന ചരിത്ര നേട്ടത്തിലേക്ക് നദാൽ ഒരു ചുവടുകൂടി അടുക്കുമോ എന്ന് ഇന്നറിയാം. അതോ ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കുന്ന ആദ്യ ഇറ്റലിക്കാരൻ എന്ന ചരിത്രത്തിലേക്ക് ബറെറ്റീനി അടുക്കുമോ എന്നതും കണ്ടറിയണം.
ഓപ്പണ്‍ കാലഘട്ടത്തിൽ തുടർച്ചയായി രണ്ട് ഗ്രാൻസ്ലാം നേടുന്ന ആദ്യ താരം എന്ന ചരിത്രത്തിലേക്ക് ഡാനിൽ മെദ്വെദേവ് കുതിക്കുമോ, ഗ്രീസിലേക്ക് ഗ്രാൻസ്ലാം എത്തിക്കുന്ന ആദ്യ താരമായി സിറ്റ്സിപാസ് മാറുമോ... തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായും ടെന്നീസ് ലോകം കാത്തിരിക്കുന്നു.
ബാർട്ടി x കോളിൻസ്
01:26 AM Jan 28, 2022 | Deepika.com