തറൂബ: ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ റിക്കാർഡ് ജയം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഇന്ത്യ 326 റണ്‍സിന് ഉഗാണ്ടയെ കീഴടക്കി. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണിത്. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് 11 പേർ മാത്രവുമായാണ് ഇന്ത്യ ഗ്രൂപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇറങ്ങിയത്. കോവിഡ് ബാധിച്ച മാനവ് പ്രകാശിന്റെ താത്കാലിക പകരക്കാരനായി വസു വസ്തിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. ഇതോടെ ഇന്ത്യൻ ടീമിന്റെ അംഗസംഖ്യ 12ആയി.
ഓപ്പണർ അംക്രിഷ് രഘുവാൻഷിന്റെയും (120 പന്തിൽ 144) രാജ് ബവയുടെയും (108 പന്തിൽ 162 നോട്ടൗട്ട്) സെഞ്ചുറികളുടെ ബലത്തിൽ ഉഗാണ്ടയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 405 റണ്‍സ് പടുത്തുയർത്തി. അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് ബാറ്റ് ചലിപ്പിച്ച ഉഗാണ്ടയ്ക്ക് 19.4 ഓവറിൽ 79 റണ്‍സ് മാത്രം എടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയുടെ നിഷാന്ത് സിന്ധു 4.4 ഓവറിൽ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സൂപ്പർ ലീഗ് ക്വാർട്ടറിൽ നേരത്തേ ഇടം പിടിച്ച ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശ് ആണ്.
പിള്ളേരുടെ റിക്കാർഡ് ജയം
01:14 AM Jan 24, 2022 | Deepika.com