കോൽക്കത്തയിലെ ഹൊസെ മൗറീഞ്ഞോ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക് (73) അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സ്ട്രൈക്കറായിരുന്ന അദ്ദേഹം കോൽക്കത്ത വന്പന്മാരായിരുന്ന മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്സ് ടീമുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 1979ൽ വിരമിച്ച അദ്ദേഹം പിന്നീടു പരിശീലകനെന്ന നിലയിലും പേരെടുത്തു.
1970 മുതൽ 1985 വരെയായി ഇന്ത്യക്കായി 69 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1970ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന അദ്ദേഹം 1971ൽ മെർദേക്ക കപ്പിൽ ഫിലിപ്പീൻസിനെതിരേ ഹാട്രിക് നേടിയിരുന്നു. 1979ൽ കളിക്കളത്തിൽനിന്നു വിരമിച്ച ശേഷം അപ്രതീക്ഷിതമായി പരിശീലന ജോലിയിലേക്കിറങ്ങി. ഈസ്റ്റ് ബംഗാളിന്റെ പരിശീലകനെന്ന നിലയിൽ 2003ലെ ആസിയാൻ കപ്പും ഉൾപ്പെടെ 12 കിരീടങ്ങൾ ക്ലബ്ബിന് നേടിക്കൊടുത്തു. ഈസ്റ്റ് ബംഗാൾ പരിശീലകനെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടങ്ങളേറെയും. കോൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ്, എൻഎഫ്എൽ കിരീടങ്ങളുമെല്ലാം സുഭാഷിന്റെ പരിശീലന കാലയളവിൽ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.
2005ൽ ഒരു അഴിമതി ആരോപണത്തെ തുടർന്ന് ഈസ്റ്റ് ബംഗാൾ വിട്ടശേഷം മുഹമ്മദൻ സ്പോർട്ടിംഗ്, സാൽഗോക്കർ, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് ടീമുകളെയും പരിശീലിപ്പിച്ചു. കളിക്കളത്തിലെ അദ്ദേഹത്തിന്റെ കരുത്തുറ്റ ശൈലിയും കാഴ്ചപ്പാടുമാണ് കോൽക്കത്തൻ മൈതാനത്തെ ഹോസെ മൗറീഞ്ഞോ എന്ന വിശേഷണം അദ്ദേഹത്തിനു ലഭിക്കാൻ കാരണം. ചർച്ചിൽ ബ്രദേഴ്സിന്റെ ടെക്നിക്കൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോൽക്കത്തയിലെ ‘മൗറീഞ്ഞോ’മടങ്ങി
01:28 AM Jan 23, 2022 | Deepika.com