ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ചേരിതിരിവ് രൂപപ്പെട്ടതായി റിപ്പോർട്ട്. നിലവിലെ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും നേതൃത്വത്തിൽ രണ്ടു ചേരിയാണ് രൂപപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
2019 ഐസിസി ഏകദിന ലോകകപ്പിനു പിന്നാലെ കോഹ്ലിയും രോഹിത് ശർമയും തമ്മിൽ ചേരിതിരിവ് രൂപപ്പെട്ടതായും ഇരുവരുടെയും സംഘങ്ങൾ ഉള്ളതായും റിപ്പോർട്ടുണ്ടായിരുന്നു. കോഹ്ലി ടീമിലെ പുതുമുഖങ്ങൾ അടക്കമുള്ള മറ്റു കളിക്കാരുമായി ഉൗഷ്മളമായ ബന്ധം പുലർത്തിയിരുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്നം.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് കോഹ്ലി-രാഹുൽ ചേരിതിരിവ് രൂപപ്പെട്ടത്. ബംഗളൂരു റോയൽ ചലഞ്ചേഴ്സിൽ ഒന്നിച്ചുണ്ടായിരുന്നവരാണ് ഇന്ത്യൻ ടീമിൽ കോഹ്ലിക്കൊപ്പം ഒരു ചേരിയിലുള്ളത്. ഡ്രസിംഗ് റൂമിലും പരിശീലനത്തിനായി മൈതാനത്തെത്തുന്പോഴും ഈ ചേരിതിരിവ് സ്പഷ്ടമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കളത്തിലും അകലം
പുതിയ ക്യാപ്റ്റനായ കെ.എൽ. രാഹുലുമായി കോഹ്ലി അടക്കമുള്ള മുതിർന്ന താരങ്ങൾ കാര്യമയി ആശയവിനിമയം നടത്തുന്നില്ലെന്നതും ശ്രദ്ധേയം. എം.എസ്. ധോണി, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ മുൻഗാമികളെല്ലാം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനുശേഷം അതത് സമയത്തെ ക്യാപ്റ്റന്മാരുമായി കളത്തിൽ ആശയവിനിമയം നടത്തിയിരുന്നു. ടീം എന്ന രീതിയിലുള്ള ആ ഒത്തിണക്കം ഇന്ത്യൻ സംഘത്തിനു കൈമോശം വന്നതായാണ് റിപ്പോർട്ട്.
കോഹ്ലി Vs ഗാംഗുലി
2021 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു തൊട്ടുമുന്പ് ക്യാപ്റ്റൻസി ഒഴിയുന്ന കാര്യം പ്രഖ്യാപിക്കരുതെന്ന അഭ്യർഥന കോഹ്ലി നിരസിച്ചതായി ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ, തന്നോട് ആരും ഒന്നും പറഞ്ഞില്ലെന്നായിരുന്നു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പുറപ്പെടും മുന്പ് കോഹ്ലി വെർച്വൽ പത്രസമ്മേളനത്തിൽ പറഞ്ഞത്.
ഇതുസംബന്ധിച്ച് കോഹ്ലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഗാംഗുലി തയാറെടുത്തെന്നാണ് സൂചന. ടെസ്റ്റ് നായക സ്ഥാനം രാജിവയ്ക്കുന്ന കാര്യം കോഹ്ലി ഗാംഗുലിയെ അറിയിക്കാതെ ബിസിസിഐ സെക്രട്ടറിയായ ജയ് ഷായെ നേരിട്ട് വിളിച്ച് പറയുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ചേരിപ്പോര് രൂക്ഷം
01:11 AM Jan 22, 2022 | Deepika.com