തറൂബ: വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന അണ്ടർ 19 ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരേ 174 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കി ഇന്ത്യ സൂപ്പർ ലീഗ് ക്വാർട്ടറിൽ. ഗ്രൂപ്പിൽ ഇന്ത്യയുടെ രണ്ടാം ജയമാണ്.
വാർത്ത ഇത്രമാത്രം. എന്നാൽ, പശ്ചാത്തലം വളരെ മോശമായിരുന്നു എന്നതാണ് ഈ ജയത്തിന്റെ ആഴവും ആക്കവും ഹീറോയിസവും വെളിപ്പെടുത്തുന്നത്. അത് ഇങ്ങനെ:
അയർലൻഡിനെതിരായ മത്സരത്തിനു മുന്‍പ് നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ത്യൻ ടീമിലെ ആറ് താരങ്ങൾ പോസിറ്റീവ് ആയി. ക്യാപ്റ്റൻ യാഷ് ദുൾ, വൈസ് ക്യാപ്റ്റൻ ഷെയ്ക്ക് റഷീദ്, ആരാധ്യ യാദവ്, വസു വറ്റ്സ്, മാനവ് പരാഖ്, സിദ്ധാർഥ് യാദവ് എന്നിവരായിരുന്നു കോവിഡ് പോസിറ്റീവ് ആയത്. 17 അംഗ ടീമിലെ ആറ് പേർ കോവിഡ് രോഗികളായതോടെ ശേഷിച്ചത് 11 പേർ മാത്രം. കളത്തിൽ 11 പേരാണ് ഉള്ളതെങ്കിലും വെള്ളം കൊണ്ടുവരാനായി ഓരോ മത്സരത്തിലും ഒരു 12-ാമൻ എല്ലാ ക്രിക്കറ്റ് ടീമിലുമുണ്ട്.
അതിനു പോലും ആളെ തികയില്ലെന്ന് ചുരുക്കം. മത്സരം മാറ്റിവയ്ക്കാമെന്ന് സംഘാടകർ താത്പര്യപ്പെട്ടെങ്കിലും ഉള്ള 11 പേരെ പ്ലേയിംഗ് ഇലവണ്‍ ആക്കി ഇന്ത്യ കളത്തിലിറങ്ങി. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതിരുന്നതോടെ നിഷാന്ത് സിന്ധു നായക സ്ഥാനത്ത് എത്തി. ആറ് റിസർവ് താരങ്ങളെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നെങ്കിലും അവർ ഇന്ത്യയിൽതന്നെയാണ്.
തുടർന്നായിരുന്നു ഹീറോയിസം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങേണ്ടിവന്ന ഇന്ത്യ 50 ഓവറിൽ അടിച്ചെടുത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 307 റണ്‍സ്. ഓപ്പണർമാരായ അംഗ്രിഷ് രഘുവാൻശി (79 പന്തിൽ 79), ഹർനൂർ സിംഗ് (101 പന്തിൽ 88) എന്നിവർ ആദ്യ വിക്കറ്റിൽ 25.4 ഓവറിൽ അടിച്ചെടുത്തത് 164 റണ്‍സ്. പിന്നീട് രാജ് ബവ (64 പന്തിൽ 42), നിഷാന്ത് സിന്ധു (34 പന്തിൽ 36), രാജ് വർധൻ ഹൻഗരേക്കർ (17 പന്തിൽ 39 നോട്ടൗട്ട്) എന്നിവരുടെ പ്രകടനം കൂടിയായതോടെ ഇന്ത്യ 300 കടന്നു.
മറുപടിക്കിറങ്ങിയ അയർലൻഡിന് 39 ഓവറിൽ 133 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സ്കോട്ട് മാക്ബെത്ത് (40 പന്തിൽ 32) ആണ് ടീമിന്റെ ടോപ് സ്കോറർ. ഹൻഗരേക്കർ 7 ഓവറിൽ 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഗർവ് സൻഗ്വാൻ, അനീശ്വർ ഗൗതം, കൗശൽ താംബെ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഹർനൂർ സിംഗ് ആണ് മാൻ ഓഫ് ദ മാച്ച്.
ഗ്രൂപ്പ് ബിയിൽ നാളെ ഉഗാണ്ടയ്ക്കെതിരേയാണ് ഇന്ത്യൻ കൗമാര സംഘത്തിന്റെ അവസാന മത്സരം. സൂപ്പർ ലീഗ് ക്വാർട്ടറിൽ പ്രവേശിച്ച ആദ്യ ടീമാണ് ഇന്ത്യ.
യുവതുർക്കികൾ...
01:13 AM Jan 21, 2022 | Deepika.com