സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള 2021 ഫിഫ ദ ബെസ്റ്റ് പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും ജർമൻ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി സ്വന്തമാക്കി.
ഇതോടെ ഫിഫ ദ ബെസ്റ്റ് പുരസ്കാരനേട്ടത്തിൽ പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പവും ലെവൻഡോവ്സ്കി എത്തി. 2016, 2017 വർഷങ്ങളിലാണ് റൊണാൾഡോ ഫിഫ ദ ബെസ്റ്റ് താരമായത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ അർജന്റൈൻ താരം ലയണൽ മെസി, ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല എന്നിവരെ പിന്തള്ളി ലെവൻഡോവ്സ്കി തുടർച്ചയായ രണ്ടാം തവണയും പുരസ്കാരം സ്വന്തമാക്കി.
പുരുഷതാരങ്ങളിൽ ഏറ്റവും കൂടുതൽ രാജ്യാന്തര ഗോൾ നേടിയതിനുള്ള പ്രത്യേക പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലഭിച്ചു.
ബാഴ്സലോണയുടെ സ്പാനിഷ് താരമായ അലക്സിയ പുതിയസാണ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ചെൽസിയുടെ എഡ്വേർഡ് മെൻഡിയാണ് മികച്ച പുരുഷ ഗോൾ കീപ്പർ. ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുഷ്കാസ് പുരസ്കാരം ടോട്ടനം താരം എറിക് ലമേലയ സ്വന്തമാക്കി. മികച്ച പരിശീലകരായി പുരുഷ ടീമുകളുടെ വിഭാഗത്തിൽ ചെൽസി മാനേജർ തോമസ് ടൂഹെലും വനിതാ ഫുട്ബോളിൽ ചെൽസി പരിശീലക എമ്മ ഹെയ്സും തെരഞ്ഞെടുക്കപ്പെട്ടു.
ലെവൻ ദ ബെസ്റ്റ്
11:57 PM Jan 18, 2022 | Deepika.com