പാരീസ്: കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ പുരുഷ സിംഗിൾസ് ടെന്നീസിലെ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടപ്പെടും.
വാക്സിൻ എടുക്കാതെ ജോക്കോവിച്ചിനെ ഫ്രഞ്ച് ഓപ്പണിൽ കളിപ്പിക്കില്ലെന്ന് ഫ്രാൻസ് കായിക മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ സാധിക്കാതെ മടങ്ങേണ്ടിവന്ന ജോക്കോവിച്ചിന് ഫ്രഞ്ച് സർക്കാരിന്റെ നയവും കനത്ത പ്രഹരമാകും.
ഫ്രാൻസിന്റെ വാക്സിൻ നിയമം ഞായറാഴ്ച പാർലമെന്റ് പാസാക്കി. ഇതുപ്രകാരം ഹോട്ടൽ, കഫെ, തിയേറ്റർ, ദീർഘദൂര ട്രെയിൻ എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കണമെങ്കിൽ വാക്സിൻ എടുത്തെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഫ്രാൻസിൽ എത്തുന്ന കായിക താരങ്ങൾക്കും കാണികൾക്കും ഇത് ബാധകമാണെന്ന് കായിക മന്ത്രാലയം അറിയിച്ചു.
ജോക്കോവിച്ചിനെ തകർക്കാൻ ശ്രമം
ലോക ഒന്നാം നന്പറായ ജോക്കോവിച്ചിനെ തകർക്കാൻ കോമണ്‍വെൽത്ത് രാജ്യങ്ങൾ ഗൂഢനീക്കം നടത്തുന്നു എന്ന ആരോപണവുമായി താരത്തിന്റെ ആദ്യകാല പരിശീലകൻ ബോഗ്ഡൻ ഒബ്രഡോവിച്ച്. ടെന്നീസിന് ഇത് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തപ്പെട്ട ജോക്കോവിച്ചിന് സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡ് വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് നൽകിയത്. നീ ഞങ്ങളുടെ ചാന്പ്യനാണെന്ന പ്ലക്കാർഡും ജോക്കോവിച്ച് അനുകൂല മുദ്രാവാക്യങ്ങളുമായാണ് ആരാധകർ താരത്തെ സ്വീകരിച്ചത്.
ഫ്രഞ്ച് ഓപ്പണിലും ജോക്കോയ്ക്കു വിലക്ക്
11:41 PM Jan 17, 2022 | Deepika.com