റിയാദ്: സൂപ്പറായി റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ട്രോഫി സ്വന്തമാക്കി. സൗദി അറേബ്യയിലെ കിംഗ് ഫഹദ് അന്താരാഷ് ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റയൽ 2-0ന് അത്ലറ്റിക് ബിൽബാവോയെ തകർത്തു.
12-ാം തവണയാണ് റയൽ സൂപ്പർ കപ്പ് നേടുന്നത്. 13 സൂപ്പർ കപ്പുള്ള ബാഴ്സലോണയാണ് റയലിനു മുന്നിൽ. രണ്ടാം തവണയാണ് സൗദിയിൽ നടന്ന ഫൈനലിൽ റയൽ ചാന്പ്യന്മാരാകുന്നത്. 2019-20ൽ ജിദ്ദയിൽ നടന്ന ഫൈനലിലും റയൽ ജേതാക്കളായി.
38-ാം മിനിറ്റിൽ റോഡ്രിഗോ ബിൽബാവോ പ്രതിരോധക്കാർക്കിടയിൽനിന്നു കൊടുത്ത പാസിൽനിന്ന് മോഡ്രിച്ച് വലകുലുക്കി. രണ്ടാം പകുതിയിൽ ബെൻസെമ ലീഡ് ഉയർത്തി. യെറെ അൽവാരെസിന്റെ കൈയിൽ പെനൽറ്റി ബോക്സിനുള്ളിൽവച്ചു പന്തു തട്ടിയതിനു വിഎആറിലൂടെ റയലിന് സ്പോട്ട് കിക്ക് ലഭിച്ചു.
കിക്കെടുത്ത ബെൻസെമ പന്ത് വലയിലാക്കി. അത്ലറ്റിക്ക് ബിൽബാവോയ്ക്കെതിരേ ഫ്രഞ്ച് താരത്തിന്റെ 18-ാം ഗോളാണ്. 26 മത്സരങ്ങളിൽനിന്നാണ് ബെൻസെമ ഇത്രയും ഗോൾ നേടിയത്. ഒരു ടീമിനെതിരേ ബെൻസെമയുടെ ഏറ്റവും കൂടുതൽ ഗോളും ഇതുതന്നെ.
87-ാം മിനിറ്റിൽ റയലിന്റെ എഡർ മിലിറ്റോയ്ക്ക് ഗോൾ വരയ്ക്കടുത്തുവച്ച് ഹാൻഡ്ബോൾ വരുത്തിയതിന് ചുവപ്പ് കാർഡ് ലഭിച്ചു. തുടർന്നു റൗൾ ഗാർസിയയുടെ പെനൽറ്റി റയൽ ഗോൾകീപ്പർ തിബൊ കോർട്വ ഇടംകാലുകൊണ്ട് തട്ടിയറ്റി.
സൂപ്പർ റയൽ
11:41 PM Jan 17, 2022 | Deepika.com