കൊച്ചി: അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഫുട്ബോളിൽ കാലിക്കട്ട് സര്‍വകലാശാല ചാമ്പ്യന്മാർ. കോതമംഗലം മാര്‍ അത്തനേഷ്യസ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എതിരില്ലാതെ രണ്ടു ഗോളിനാണ് ജലന്തര്‍ സന്ത് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റിയെ കാലിക്കട്ട് തോല്‍പ്പിച്ചത്. കാലിക്കട്ടിനുവേണ്ടി 18-ാം മിനിട്ടില്‍ യു.കെ. നിസാമുദീനും 22-ാം മിനിട്ടില്‍ മുഹമ്മദ് ഷഫ്നീദും ഓരോ ഗോള്‍ നേടി.
കലാശപോരിനായി കേരളത്തിന്റെ മുഴുവന്‍ പ്രതീക്ഷയുമായാണ് കാലിക്കട്ട് ടീം കളിക്കാനിറങ്ങിയത്. ഇന്നലെ രാവിലെ നടന്ന വാശിയേറിയ സെമിയില്‍ ആതിഥേയരും ദക്ഷിണമേഖലാ ചാമ്പ്യന്മാരുമായ എംജി യൂണിവേഴ്സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് കാലിക്കട്ട് ഫൈനലില്‍ പ്രവേശിച്ചത്. പഞ്ചാബി യൂണിവേഴ്സിറ്റിയെ എതിരില്ലാതെ ഒരു ഗോളിന് കീഴടക്കി സന്ത് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റിയും ഫൈനലിലെത്തി. ഇതേ വേദിയില്‍ ഒരാഴ്ചമുമ്പു നടന്ന ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പില്‍ എംജി കാലിക്കട്ടിനെ തോൽപ്പിച്ചിരുന്നു.
പതിനൊന്നാം തവണയാണ് കാലിക്കട്ടിന് അഖിലേന്ത്യാ കിരീടം. ഏറ്റവും കൂടുതല്‍ തവണ അഖിലേന്ത്യാ ചാമ്പ്യന്മാരാകുന്ന യൂണിവേഴ്സിറ്റി കൂടിയാണ് കാലിക്കട്ട്.
ഏറ്റവും ഒടുവില്‍ 2018ലാണ് കിരീടം സ്വന്തമാക്കിയത്. സതീവന്‍ ബാലന് എന്ന പരിശീലകന്റെ നേതൃത്വത്തില്‍ നാലാം തവണയാണ് കാലിക്കട്ട് ജേതാക്കളാകുന്നത്. 2018ല്‍ കേരളം സന്തോഷ് ട്രോഫി ജേതാക്കളായപ്പോഴും സതീവന്‍ ബാലന് ആയിരുന്നു കോച്ച്.
കാലിക്കട്ട് ചാമ്പ്യന്‍
01:19 AM Jan 17, 2022 | Deepika.com