പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ നൊവാക് ജോക്കോവിച്ച് ഇല്ലാത്തതോടെ ഓസ്ട്രേലിയൻ ഓപ്പണ്‍ 2022ന്റെ നിറം മങ്ങി. എന്നാൽ, പരിക്കിനെത്തുടർന്നുള്ള ഇടവേളയ്ക്കുശേഷം റാഫേൽ നദാൽ എത്തുന്ന ടൂർണമാന്റാണിത്. 20 ഗ്രാൻസ്ലാം ഉള്ള നദാൽ കിരീട നേട്ടം 21 ആക്കുമോ എന്നതിനായാണ് ടെന്നീസ് ലോകത്തിന്റെ കാത്തിരിപ്പ്.
ടൂർണമെന്റിലെ സൂപ്പർ താരം നദാൽ തന്നെ. പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യനാണ് ജോക്കോവിച്ച്. പുരുഷ സിംഗിൾസിൽ 21-ാം ഗ്രാൻസ്ലാം എന്ന ചരിത്രം കുറിക്കാനായിരുന്നു ജോക്കോ മെൽബണിൽ വിമാനമിറങ്ങിയത്. ജോക്കോയുടെ അഭാവം നിഴലിക്കുമെങ്കിലും ഓസ്ട്രേലിയൻ ഓപ്പണിന് ഇന്ന് പുലർച്ചെ മെൽബണിൽ തുടക്കമായി.
നൊവാക് ജോക്കോവിച്ച് മടങ്ങിയതോടെ രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവ് ആണ് പുരുഷ സിംഗിൾസിലെ ടോപ് സീഡ്. ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, ഗ്രീസിന്റെ സ്റ്റെഫാനോവ് സിറ്റ്സിപാസ്, റഷ്യയുടെ ആൻഡി റുബ്ലെവ്, നദാൽ എന്നിവരാണ് തുടർന്നുള്ള സീഡുകളിൽ. 20 ഗ്രാൻസ്ലാം ഉള്ള സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, ഓസ്ട്രിയയുടെ ഡൊമിനിക് തീം എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല. അതേസമയം, വൈൽഡ് കാർഡിലൂടെ ബ്രിട്ടന്റെ ആൻഡി മുറെ എത്തിയിട്ടുണ്ട്.
വനിതാ സിംഗിൾസിൽ ഓസ്ട്രേലിയയുടെ ലോക ഒന്നാം നന്പറായ ആഷ് ബാർട്ടിയാണ് സൂപ്പർ താരം. നിലവിലെ ചാന്പ്യൻ ജപ്പാന്റെ നവോമി ഒസാക്ക, യുഎസ് ഓപ്പണ്‍ ജേതാവായ ബ്രിട്ടന്റെ എമ്മ റാഡുകാനു, റൊമാനിയയുടെ സിമോണ ഹാലെപ്പ് തുടങ്ങിയ പ്രമുഖരും ടൂർണമെന്റിനുണ്ട്.
സൂപ്പർ താരം നദാൽ
01:19 AM Jan 17, 2022 | Deepika.com