മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ കോവിഡ് ഭീതി വർധിക്കുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന എടികെ മോഹൻ ബഗാൻ x ബംഗളൂരു എഫ്സി മത്സരം കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നീട്ടിവച്ചു. എടികെ ക്യാന്പിൽ കോവിഡ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മോഹൻ ബഗാൻ x ഒഡീഷ മത്സരവും നീട്ടിവച്ചിരുന്നു.
ഒഡീഷ എഫ്സി, എഫ്സി ഗോവ, ഈസ്റ്റ് ബംഗാൾ, കേരള ബ്ലാസ്റ്റേഴ്സ് ടീമുകളും ഐസൊലേഷനിലാണ്. ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മൂന്ന് ദിവസമായി പരിശീലനം നടത്താതിരുന്നതോടെ മുംബൈക്കെതിരായ മത്സരം നടന്നേക്കില്ലെന്ന് ആശങ്കയുണ്ടായിരുന്നു.
നിയമം കാറ്റിൽ പറത്തുന്നു
ഇതിനിടെ ഐഎസ്എൽ അധികൃതർ ഇറക്കിയ കോവിഡ് നിയമം കാറ്റിൽപ്പറത്തുന്നതായി ആക്ഷേപം ഉയർന്നു. ഐഎസ്എൽ സീസണ് മാറ്റിവയ്ക്കില്ലെന്നും കോവിഡ് ബാധിച്ച് ഒരു ടീമിൽ ചുരുങ്ങിയത് 15 കളിക്കാരില്ലെങ്കിൽ മാത്രമേ മത്സരം മാറ്റിവയ്ക്കുകയുള്ളൂ എന്നുമായിരുന്നു അധികൃതർ അറിയിച്ചത്.
എതിർടീമിൽ പ്രശ്നമില്ലെങ്കിൽ അവർ 3-0ന് ജയിച്ചതായും പ്രഖ്യാപിക്കും. രണ്ട് ടീമിലും കോവിഡ് ബാധയുണ്ടെങ്കിൽ ഗോൾരഹിത സമനില എന്നതാണു നിയമമെന്ന് ടീമുകൾക്ക് അയച്ച ഇ-മെയിലിലൂടെ ഐഎസ്എൽ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, എടികെ മോഹൻ ബഗാന്റെ കാര്യത്തിൽ ഈ നിയമങ്ങൾ തുടർച്ചയായ രണ്ടാം മത്സരത്തിലും പാലിക്കപ്പെട്ടില്ലെന്നതാണ് ആക്ഷേപം.
ബഗാൻ x ബംഗളൂരു നീട്ടിവച്ചു
01:32 AM Jan 16, 2022 | Deepika.com