കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരന്പരയിൽ വീണ്ടും ഡിആർഎസ് വിവാദം. കേപ്ടൗണ്‍ ടെസ്റ്റിന്റെ നാലാം ദിനം റസി വാൻഡർ ദസന്റെ ക്യാച്ചാണു പുതിയ വിവാദത്തിനു കാരണം. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ 37-ാം ഓവറിലായിരുന്നു സംഭവം.
മുഹമ്മദ് ഷമിയുടെ പന്തിൽ ദസനെ ക്യാച്ചെടുത്തതായി ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തു. എന്നാൽ, ഫീൽഡ് അന്പയർ ഔട്ട് അനുവദിച്ചില്ല. അന്പയറുടെ തീരുമാനം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി റിവ്യൂ ചെയ്തു.
റീപ്ലേയിൽ പന്ത് ബാറ്റ് കടക്കുന്പോൾ സ്നിക്കോ മീറ്ററിൽ സ്പൈക്ക് കാണിച്ചെങ്കിലും ഈ സമയംതന്നെ ദസന്റെ ബാറ്റ് നിലത്തുരഞ്ഞിരുന്നു. ഇതോടെ തേർഡ് അന്പയർ ഫീൽഡ് അന്പയറോടു തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫീൽഡ് അന്പയർ ഇറാസ്മസിനോടും ദസനോടും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തീരുമാനത്തിലെ അതൃപ്തി അറിയിച്ചു പരാമർശങ്ങൾ നടത്തി.
മൂന്നാം ദിനം ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗർ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ തീരുമാനം ഡിആർഎസിലൂടെ തിരുത്തപ്പെട്ടതും വിവാദമായിരുന്നു. അന്പയറുടെ ഔട്ട് തീരുമാനം റീപ്ലേയിൽ പരിശോധിച്ചപ്പോൾ, എൽഗറിന്റെ പാഡിലിടിച്ച പന്ത് പിന്നീട് അവിശ്വസനീയമായി ബൗണ്‍സ് ചെയ്തു സ്റ്റന്പിനു മുകളിലൂടെ പറക്കുകയായിരുന്നു.
ഔട്ട് ഡിആർഎസിലൂടെ തിരുത്തപ്പെട്ടതിൽ കൃത്രിമമുണ്ടെന്ന ഗുരുതരമായ ആക്ഷേപമാണു രാഹുലും വിരാട് കോഹ്ലിയും, പന്തെറിഞ്ഞ രവിചന്ദ്രൻ അശ്വിനും ഉൾപ്പെടെ പങ്കുവച്ചത്.
വീണ്ടും ഡിആർഎസ് വിവാദം
12:00 AM Jan 15, 2022 | Deepika.com