ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല ആയുധം വാക്സിനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുഴുവൻ ജനങ്ങളും വാക്സിൻ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം പെരുകുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് സംസ്ഥാന തലത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ, മുൻകരുതലുകൾ, പൊതു ആരോഗ്യമേഖലയിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ തുടങ്ങിയവയിൽ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകി.
ജില്ലാ തലത്തിലുള്ള പൊതു ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും 15നും 18നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുകയും വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ആസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തുടങ്ങിയവർക്ക് ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി ആരോഗ്യ രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി കോവിഡ് അവലോകന യോഗം ചേർന്നിരുന്നു.
18 വയസിനു മുകളിൽ പ്രായമുള്ള 92 ശതമാനം ആളുകളും ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചെന്നും വാക്സിനുകളെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലും ഒമിക്രോണ്‍ വൈറസ് പടരുകയാണ്. ഒമിക്രോണ്‍ വൈറസിനെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ മറ്റു വകഭേദങ്ങളെയും ചെറുക്കുന്നതിന് രാജ്യം തയാറാകണം. ഇതിന് ഏറ്റവും മികച്ച ആയുധം വാക്സിനുകൾ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.