വാസ്കോ: ഏഴു വർഷത്തിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പട്ടികയിൽ ഒന്നാമതെത്തിയതിന്റെ ആവേശക്കരുത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിയെ നേരിടും. രാത്രി എഴരയ്ക്കാണു മത്സരം. ആദ്യപാദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് ഒഡീഷയെ തകർത്തിരുന്നു.
കഴിഞ്ഞ ഒന്പതു മത്സരങ്ങളിൽ തോൽവിയറിയാത്ത ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു തകർത്താണു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്.
സീസണിൽ ഇതുവരെ നാലു ഗോൾ നേടിക്കഴിഞ്ഞ സ്പാനിഷ് താരം അൽവാരോ വാസ്ക്വസാണു ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ട്. അഡ്രിയൻ ലൂണകൂടി ചേരുന്പോൾ ബ്ലാസ്റ്റേഴ്സ് ഫയറാകും. പരിക്കേറ്റ ക്യാപ്റ്റൻ ജെസൽ കാർനെയ്റോ ഇന്നു കളിക്കില്ല. ഹർമൻജ്യോത് സിംഗ് ഖബ്രയുടെ കാര്യവും സംശയമാണ്.
കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ തകർത്തു വിജയവഴിയിൽ തിരിച്ചെത്തിയ ഒഡീഷ ആവേശത്തിലാണ്. ക്യാപ്റ്റൻ ജെറി മാവിമിംഗ്താംഗയിലാണു ടീമിന്റെ പ്രതീക്ഷകൾ. കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും ജെറിയുടേതായിരുന്നു. സീസണിൽ ഇതുവരെ 22 ഗോളുകൾ വഴങ്ങിയ ഒഡീഷ പ്രതിരോധം പരിശീലകൻ കിക്കോ റാമിറസിനെ അലട്ടുന്നുണ്ട്.
ക്യാപ്റ്റനാര്?
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് ഇന്ന് ആര് അണിയുമെന്നതിൽ സർപ്രൈസ് നിലനിർത്തി പരിശീലകൻ ഇവാൻ വുകമാനോവിച്ച്. ഇതുവരെയുള്ള മത്സരങ്ങളിൽ ജെസലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആം ബാൻഡ് അണിഞ്ഞത്. എന്നാൽ പരിക്കേറ്റ ജെസൽ ഇന്നു കളിക്കില്ല. ഐഎസ്എൽ പരിചയസന്പത്തു പരിഗണിച്ചാൽ ആദ്യ ഇലവനിലുള്ള താരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചത് സഹലാണ്. ക്യാപ്റ്റൻസിക്ക് അദ്ദേഹത്തെ പരിഗണിക്കുമോ എന്നതു സർപ്രൈസ്.
അടിമുടി ആവേശം; ബ്ലാസ്റ്റേഴ്സ് ഒഡീഷയ്ക്കെതിരേ
01:37 AM Jan 12, 2022 | Deepika.com