ബ്രിസ്ബെയ്ൻ: ആഷസ് ടെസ്റ്റ് പരന്പരയിലെ ആദ്യമത്സരത്തിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ ചരിത്രബൗളിംഗിൽ ഇംഗ്ലണ്ട് തവിടുപൊടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 147നു പുറത്തായി. മഴയെത്തുടർന്ന് ആദ്യദിനം 50.1 ഓവർ മാത്രമാണ് എറിഞ്ഞത്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയില്ല.
ടോസ് നേടിയെത്തിയ ഇംഗ്ലീഷ് ടീമിന് ഇന്നിംഗ്സിലെ ആദ്യപന്തിൽത്തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. റോറി ബേണ്‍സിനെ (0) ആദ്യപന്തിൽ മിച്ചൽ സ്റ്റാർക്ക് ബൗൾഡാക്കി. ആഷസ് ടെസ്റ്റിൽ 1936നുശേഷം ഇന്നിംഗ്സിലെ ആദ്യപന്തിൽ വിക്കറ്റ് വീഴുന്നത് ഇതാദ്യമാണ്.
ടെസ്റ്റിൽ ക്യാപ്റ്റനായി അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് ഓസ്ട്രേലിയക്കാരൻ എന്ന റിക്കാർഡ് പാറ്റ് കമ്മിൻസ് കുറിച്ചു. 1894ൽ ജോർജ് ഗ്രിഫിനായിരുന്നു ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. ആഷസിൽ 1982നുശേഷം ഒരു ക്യാപ്റ്റൻ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്നതും ഇതാദ്യം.
39 റണ്‍സ് നേടിയ ജോസ് ബട്ലർ ആണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഒല്ലി പോപ്പ് (35), ഹസീബ് ഹമീദ് (25), ക്രിസ് വോക്സ് (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. കമ്മിൻസ് 13.1 ഓവറിൽ 38 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
കമ്മിൻസ് മാജിക്
12:08 AM Dec 09, 2021 | Deepika.com