ലിസ്ബണ്: ജയിച്ചാൽ മാത്രം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടർ എന്ന അവസ്ഥയിലാണ് ഡിയേഗൊ സിമയോണിയുടെ ശിക്ഷണത്തിലുള്ള സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിനായി പോർച്ചുഗലിൽ എഫ്സി പോർട്ടോയുടെ തട്ടകത്തിലെത്തിയത്.
അടിപിടിയും കയ്യാങ്കളിയും അരങ്ങേറിയ മത്സരത്തിൽ ചുവപ്പു കാർഡ് റിക്കാർഡ് കുറിച്ച് മൂന്നു തവണ പുറത്തെടുക്കാൻ റഫറി നിർബന്ധിതനായി. സ്റ്റോപ്പേജ് ടൈമിൽ മൂന്ന് ഗോൾ പിറന്ന, ശരിക്കും ത്രില്ലർ വിശേഷണമുള്ള മത്സരത്തിൽ 3-1ന് അത്ലറ്റിക്കോ ജയിച്ചു. ലിവർപൂളിന് പിന്നിൽ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
കോർണറിൽനിന്നു ലഭിച്ച പന്ത് വലയിലേക്ക് നിക്ഷേപിച്ച് 56-ാം മിനിറ്റിൽ ആൻത്വാൻ ഗ്രീസ്മാർ അത്ലറ്റിക്കോയ്ക്ക് ലീഡ് നൽകി. പന്ത് സൈഡ് ലൈനിലേക്ക് പോയത് എടുക്കുന്നതിനിടെ പോർട്ടോ താരവുമായി ഏറ്റുമുട്ടിയ ഫെറെയ്റ കറാസ്കോ 67-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്ത്, അത്ലറ്റിക്കോ 10 ലേക്ക് ചുരുങ്ങി.
70-ാം മിനിറ്റിൽ സൈഡ് ലൈനിനു പുറത്ത് വീണ്ടും കയ്യേറ്റം അരങ്ങേറി. അത്ലറ്റിക്കോയുടെ ചുൻഹയെ പോർട്ടോയുടെ വെൻഡെൽ കൈയേറ്റം ചെയ്തു.
വെൻഡെൽ ചുവപ്പ് കാർഡോടെ പുറത്ത്. സംഭവത്തിൽ ഇടപെട്ട സൈഡ് ബെഞ്ചിലായിരുന്ന ഗോളി ഓസ്റ്റിൻ മാർച്ചെസിനു നേരേയും റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു. ചുവപ്പുകാർഡ് മേളയ്ക്കുശേഷം 90-ാം മിനിറ്റിൽ കൊറേറയും 90+2-ാം മിനിറ്റിൽ ഡി പോളും അത്ലറ്റിക്കോയ്ക്കായ് വലകുലുക്കി. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ലഭിച്ച പെനൽറ്റി വലയിലാക്കി ഒലിവീറ പോർട്ടോയുടെ തോൽവി ഭാരം കുറച്ചു.
റെഡ് റിക്കാർഡ്
സ്റ്റോപ്പേജ് ടൈമിൽ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ മൂന്ന് ഗോൾ പിറന്ന ആദ്യ മത്സരമാണ് അത്ലറ്റിക്കോ x പോർട്ടോ. പോർട്ടോയുടെ രണ്ട് പേർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ആദ്യമായി. 2013 ഡിസംബറിനു ശേഷം ആദ്യമായാണ് ഒരു ചാന്പ്യൻസ് ലീഗ് മത്സരത്തിൽ മൂന്നു ചുവപ്പ് കാർഡ് കാണുന്നത്.
തല്ലിത്തീർത്തു!
12:03 AM Dec 09, 2021 | Deepika.com