കൊച്ചി: കളിച്ചതു മൂന്നു മത്സരങ്ങൾ. അടിച്ചത് 18 ഗോളുകൾ. വഴങ്ങിയതാകട്ടെ കേവലം ഒരെണ്ണം മാത്രവും. സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാറൗണ്ടും കടന്ന് കേരളം രാജകീയമായി ഫൈനൽ റൗണ്ടിലേക്ക്.
അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരേ നാലു ഗോളുകൾക്ക് പോണ്ടിച്ചേരിയെ തകർത്താണ് കേരളം ഫൈനൽ റൗണ്ടിനു ടിക്കറ്റെടുത്തത്. കോവിഡ് പ്രശ്നം സൃഷ്ടിച്ചില്ലെങ്കിൽ ജനുവരി രണ്ടാംവാരത്തിൽ മലപ്പുറത്താകും ഫൈനൽ റൗണ്ട്. കേരളത്തിനായി ഇന്നലെ നിജോ ഗിൽബർട്ട് (21), അർജുൻ ജയരാജ് (24), പി.എൻ. നൗഫൽ (55), ബുജൈർ വലിയത്ത് (57) എന്നിവർ വലകുലുക്കി. പോണ്ടിച്ചേരിയുടെ ആശ്വാസഗോൾ കണ്ടെത്തിയത് അൻസണ് സി. ആന്റോയുടെ ബൂട്ടിൽ നിന്നായിരുന്നു.
ഫൈനൽ റൗണ്ടിലേക്കുള്ള ടിക്കറ്റൊപ്പിക്കാൻ സമനില മാത്രം മതിയെന്ന തിരിച്ചറിവ് കേരളത്തിന്റെ കളിയിലും തുടക്കത്തിൽ പ്രതിഫലിച്ചു. ഉച്ചവെയിലിന്റെ കാഠിന്യത്തിൽ പതിഞ്ഞ താളത്തിലായിരുന്നു കളി. ആദ്യ ഗോളിലേക്കുള്ള കാത്തിരിപ്പ് 21 മിനിറ്റ് വരെ നീണ്ടു. മുഹമ്മദ് സഫ്നാദിനെ ബോക്സിനുള്ളിൽ പോണ്ടിച്ചേരി ഗോളി പ്രേംകുമാർ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയാണ് ഗോളിന് വഴിയൊരുക്കിയത്.
കിക്കെടുത്ത നിജോ ഗിൽബർട്ടിനു പിഴച്ചില്ല. തൊട്ടുപിന്നാലെ അർജുൻ ജയരാജ് മനോഹരമായ ഗോളിലൂടെ ലീഡുയർത്തി. ആദ്യ രണ്ടു കളികളിൽനിന്ന് വ്യത്യസ്തമായി കേരള പ്രതിരോധം പരീക്ഷിക്കപ്പെട്ട മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. പോണ്ടിച്ചേരിയുടെ മലയാളിതാരം വിവേക് മരിയയും ആൻസണും പലപ്പോഴും പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയത് പരിഭ്രാന്തി പടർത്തി.
ഫൈനൽ റൗണ്ട് കടുകട്ടിയാകും
സന്തോഷ് ട്രോഫിയിൽ മിഷൻ കൊച്ചി വിജയകരമായി പിന്നിട്ടെങ്കിലും കേരളത്തെ കാത്തിരിക്കുന്നതു വലിയ വെല്ലുവിളി. ഫൈനൽ റൗണ്ടിന്റെ സമയക്രമം വന്നിട്ടില്ലെങ്കിലും ടീമുകളെല്ലാം അവസാനവട്ട ഒരുക്കത്തിലാണ്.
ഇത്തവണത്തെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന്റെ സവിശേഷത ഗോവയുടെ അസാന്നിധ്യമാണ്. ഗുജറാത്തിനോട് തോൽവി ഏറ്റുവാങ്ങിയ ഗോവയ്ക്കു വെസ്റ്റ് സോണിൽനിന്നു യോഗ്യത നേടാനായില്ല. നീണ്ട 37 വർഷത്തിനുശേഷമാണു ഗുജറാത്ത് സന്തോഷ് ട്രോഫിയിൽ ഫൈനൽ റൗണ്ട് കളിക്കുന്നത്. നേട്ടത്തിലേക്ക് അവരെ നയിച്ചതാകട്ടെ മലയാളിക്കരുത്തും. ഗുജറാത്തിന്റെ ക്യാപ്റ്റനടക്കം മൂന്നു താരങ്ങൾ മലയാളികളാണ്. സാഗർ അലി, അജ്മൽ എരഞ്ഞിക്കൽ, സിദ്ധാർഥ് നായർ എന്നിവരാണു ടീമിലെ മലയാളിസാന്നിധ്യം.
മലയാളികളുടെ കരുത്തിൽ അവസാനറൗണ്ടിനെത്തുന്ന മറ്റൊരു ടീം കർണാടകയാണ്. തൃശൂർ സ്വദേശി ബിബി തോമസ് പരിശീലിപ്പിക്കുന്ന ടീമിൽ നാലു മലയാളികളുണ്ട്. സൗത്ത് സോണ് ഗ്രൂപ്പ് എയിൽ മൂന്നു മത്സരങ്ങളും ജയിച്ചാണ് കർണാടകയുടെ വരവ്. സന്തോഷ് ട്രോഫിയിലെ അതികായരായ ബംഗാളും സർവീസസും ഇത്തവണയെത്തുന്നത് ഐലീഗ്, ഐഎസ്എൽ റിസർവ് ടീമുകളിലെ കളിക്കാരുമായിട്ടാണ്.
കേരളത്തിന്റെ അടുത്തഘട്ട പരിശീലനം കോഴിക്കോട്ട് നടക്കും. ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ് എഫ്സി, ലൂക്ക എഫ്സി ടീമുകളുമായി പരിശീലനം കളിക്കാനും ടീമിനു പദ്ധതിയുണ്ട്. മലപ്പുറം എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിലാകും ഫൈനൽ റൗണ്ട് നടക്കുക.
എം.ജി. ലിജോ
പോണ്ടിച്ചേരിയും കടന്ന്...കേരളം ഫൈനൽ റൗണ്ടിൽ
12:54 AM Dec 06, 2021 | Deepika.com