മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ജയം ഉറപ്പിച്ച് ഇന്ത്യ. 540 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലൻഡിന് മൂന്നാംദിനം അവസാനിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
അഞ്ചു വിക്കറ്റ് ശേഷിക്കേ 400 റണ്‍സ് പിന്നിലാണ് സന്ദർശകർ. ഇന്നും നാളെയും മത്സരംശേഷിക്കേ എത്രനേരംവരെ ന്യൂസിലൻഡ് ഇന്ത്യയുടെ സ്പിൻ ആക്രമണത്തെ പ്രതിരോധിച്ച് നിൽക്കുമെന്നു കണ്ടറിയണം. കാരണം, ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സിൽ വീണ അഞ്ച് വിക്കറ്റുകളിൽ മൂന്നെണ്ണം ആർ. അശ്വിനും ഒരെണ്ണം അക്സർ പട്ടേലുമാണു സ്വന്തമാക്കിയത്. ഒരു വിക്കറ്റ് റണ്ണൗട്ടായിരുന്നു. 36 റണ്‍സുമായി ഹെൻറി നിക്കോൾസും രണ്ട് റണ്‍സുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിൽ. സ്കോർ: ഇന്ത്യ 325, 276/7 ഡിക്ലയേർഡ്. ന്യൂസിലൻഡ് 62, 140/5.
സൂപ്പർ ക്ലാസ് മായങ്ക്
വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. നേരിട്ട 90-ാം പന്തിൽ മായങ്ക് അഗർവാൾ അർധസെഞ്ചുറി തികച്ചു. ആദ്യ ഇന്നിംഗ്സിൽ മായങ്ക് 150 റണ്‍സ് നേടിയിരുന്നു. ഇതോടെ വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും 50+ സ്കോർ നേടുന്ന നാലാമതു മാത്രം ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ എന്ന നേട്ടം മായങ്ക് സ്വന്തമാക്കി.
41 റണ്‍സുമായി അക്സർ പട്ടേൽ തന്റെ ഓൾ റൗണ്ട് മികവ് ഒരിക്കൽക്കൂടി തെളിയിച്ചു. ആദ്യ ഇന്നിംഗ്സിൽ അക്സർ 52 റണ്‍സ് നേടിയിരുന്നു. ഒടുവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 276 റണ്‍സ് എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിൽ 263 റണ്‍സ് ലീഡ് വഴങ്ങിയ ന്യൂസിലൻഡിനു മുന്നിൽ ഇന്ത്യവച്ചത് 540 റണ്‍സിന്റെ അപ്രാപ്യമായ വിജയലക്ഷ്യം.
റിക്കാർഡ് അജാസ്
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ 10 വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേൽ രണ്ടാം ഇന്നിംഗ്സിൽ വീണ ഏഴ് വിക്കറ്റിൽ നാല് എണ്ണം സ്വന്തമാക്കി. അതോടെ രണ്ടാം ടെസ്റ്റിൽ അജാസ് പട്ടേലിന്റെ ബൗളിംഗ് ഫഗർ 14/225 എന്നതായി. ഇന്ത്യയിൽ ഒരു വിദേശ ബൗളറിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റിക്കാർഡും അജാസിനെ തേടിയെത്തി.
അശ്വിനു വിക്കറ്റ് അർധസെഞ്ചുറി
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത് ആർ. അശ്വിൻ. അതോടെ ഈ കലണ്ടർ വർഷത്തിൽ അശ്വിന്റെ വിക്കറ്റ് നേട്ടം 51ൽ എത്തി. നാല് കലണ്ടർ വർഷത്തിൽ അന്‍പതിലധികം വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബൗളറുമായി അശ്വിൻ. ഹർഭജൻ സിംഗ് (2001, 2002, 2008), അനിൽ കുംബ്ലെ (1999, 2004, 2006) എന്നിവരെയാണ് അശ്വിൻ മറികടന്നത്. 2015, 2016, 2017 വർഷങ്ങളിലായിരുന്നു മുന്‍പ് അശ്വിൻ അന്‍പതിലധികം വിക്കറ്റ് നേട്ടത്തിൽ എത്തിയത്.
ഉറപ്പാണ്, ജയം... രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്
12:54 AM Dec 06, 2021 | Deepika.com