ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ (ഇഎസ്എ) അന്തിമമായി തീരുമാനിക്കുന്പോൾ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും അടക്കമുള്ള കേരളത്തിലെ 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം പൂർണമായി ഒഴിവാക്കണമെന്ന് കേരളം.
ഇഎസ്എയിൽ കോർ, നോണ്‍ കോർ എന്നു തിരിക്കുകയാണെങ്കിൽ നോണ്‍ കോർ മേഖലകളെ കൃത്യമായി നിർവചിച്ചു വ്യക്തത വരുത്തണമെന്നും നിയമപരമായ സാധുതയും സംസ്ഥാനത്തിന്റെ അധികാരങ്ങളും ഉറപ്പാക്കണമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വിളിച്ച യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.
ഇഎസ്എ കോർ മേഖലയിൽ നിന്നൊഴിവാക്കപ്പെടുന്ന 31 വില്ലേജുകളിലെ 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനങ്ങൾക്ക് കോടതി, ഹരിത ട്രൈബ്യൂണൽ തുടങ്ങിയവയിലെ വ്യവഹാരങ്ങളിൽനിന്നു സംരക്ഷണം കിട്ടണം. മറ്റു നിയമപരമായ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. സംരക്ഷിത വനമേഖലകളായി മാറ്റുന്ന കോർ മേഖല ഒഴികെയുള്ള പ്രദേശങ്ങളെ ഇഎസ്എയിൽനിന്നു പൂർണമായി ഒഴിവാക്കണമെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്.
ഇക്കാര്യം ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ധനമന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ദീപിക ഇന്നലെ റിപ്പോർട്ടു ചെയ്തത് അപ്പാടെ ശരിവയ്ക്കുന്നതായിരുന്നു മന്ത്രി ബാലഗോപാലിന്റെ പത്രസമ്മേളനം.
ഡൽഹിയിൽ പരിസ്ഥിതി മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിൽ കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക മന്ത്രിമാരും ഉദ്യോഗസ്ഥരും സമാന നിലപാടാണു സ്വീകരിച്ചത്.
ഗോവ, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുമായി നേരത്തേ മുംബൈയിൽ കേന്ദ്രമന്ത്രി ചർച്ച നടത്തിയിരുന്നു. 16ന് എംപിമാരുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തും. അതിനു ശേഷം സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാകും അന്തിമ വിജ്ഞാപനത്തിനു തയാറാകുക.
ജോർജ് കള്ളിവയലിൽ