അജാസ് പട്ടേലിന് 10 വിക്കറ്റ്, ഇന്ത്യ 325നു പുറത്ത് =ന്യൂസിലൻഡിനെ 62നു പുറത്താക്കി ഇന്ത്യൻ തിരിച്ചടി =രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69
മുംബൈ: ഇന്ത്യൻ വംശജനായ ന്യൂസിലൻഡ് ഇടംകൈ സ്പിന്നർ അജാസ് പട്ടേൽ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കി ചരിത്രം കുറിച്ചു. രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ 10 വിക്കറ്റാണ് അജാസ് പിഴുതത്. 47.2-12-119-10 എന്നതായിരുന്നു അജാസിന്റെ ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെട്ട ബൗളിംഗ് ഫിഗർ.
ഇംഗ്ലീഷ് മുൻ സ്പിന്നർ ജിം ലേക്കർ, ഇന്ത്യൻ മുൻ സ്പിന്നർ അനിൽ കുംബ്ലെ എന്നിവരാണ് ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും ഇതിനു മുന്‍പ് സ്വന്തമാക്കിയവർ. ഇന്ത്യക്കായി 150 റണ്‍സുമായി ഓപ്പണർ മായങ്ക് അഗർവാൾ ടോപ് സ്കോററായി. സ്പിന്നർ അക്സർ പട്ടേൽ 52 റണ്‍സ് സ്വന്തമാക്കി. നാല് വിക്കറ്റ് നഷ്ടത്തിൽ 221 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ ഒന്നാം ഇന്നിംഗ്സ് രണ്ടാംദിനമായ ഇന്നലെ പുനരാരംഭിച്ചത്. മായങ്ക് - അക്സർ പട്ടേൽ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 67 റണ്‍സ് നേടി. മായങ്ക് - വൃദ്ധിമാൻ സാഹ (27) അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 64 റണ്‍സ് പിറന്നു.
62ന്റെ നാണക്കേട്
അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുന്നതായിരുന്നു ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ്. ഇന്ത്യയുടെ 325ന് എതിരേ ക്രീസിലെത്തിയ ന്യൂസിലൻഡ് 62 റണ്‍സിനു പുറത്ത്. ഇന്ത്യൻ സ്പിന്നർമാരായ ആർ. അശ്വിനും (8-2-8-4) അക്സർ പട്ടേലും (9.1-3-14-2), അരങ്ങേറ്റക്കാരനായ ജയന്ത് യാദവും (2-0-13-1) ചേർന്ന് ഏഴ് വിക്കറ്റ് പങ്കിട്ടു. പേസർ മുഹമ്മദ് സിറാജ് (4-0-19-3) മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യയിൽ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോറാണ് ന്യൂസിലൻഡിന്റെ 62 റണ്‍സ്. ഡൽഹിയിൽവച്ച് വെസ്റ്റ് ഇൻഡീസിനെതിരേ 1975ൽ ഇന്ത്യ 75നു പുറത്തായതായിരുന്നു ഇതിനു മുന്‍പത്തെ ചെറിയ സ്കോർ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേടും കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 62നു ചാർത്തപ്പെട്ടു.
263 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ, രണ്ടാംദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 62 റണ്‍സ് എടുത്തു. 38 റണ്‍സുമായി മായങ്ക് അഗർവാളും 29 റണ്‍സുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. പൂജാരയാണ് ഇന്ത്യക്കായി ഓപ്പണിംഗിനെത്തിയത്. 10 വിക്കറ്റ് കൈയിലിരിക്കേ 332 റണ്‍സ് ലീഡ് ആയി ഇന്ത്യക്ക്.
പട്ടേൽ ‘നമ്മുടെ ആളാ’...
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമൻ എന്ന ചരിത്രം നേട്ടം സ്വന്തമാക്കിയ അജാസ് പട്ടേൽ ജനിച്ചത് മുംബൈയിൽ. അജാസ് പട്ടേലിന് എട്ട് വയസ് ഉള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ന്യൂസിലൻഡിലേക്ക് കുടിയേറി. എങ്കിലും അജാസിന്റെ വേരുകൾ ഇന്നും മുംബൈയിൽ ശേഷിക്കുന്നുണ്ട്. കുടുംബത്തിലെ വിവാഹങ്ങൾക്കും മറ്റുമായി അജാസ് മുംബൈയിൽ എത്തിയിട്ടുമുണ്ട്. ഇടംകൈ പേസ് ബൗളർ ആയാണ് അജാസ് ക്രിക്കറ്റ് കളി ആരംഭിച്ചത്.
പിന്നീട് ഇടംകൈ ഓർത്തഡോക്സ് സ്പിന്നറായി രൂപാന്തരപ്പെട്ടു. 2018 നവംബറിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരന്പരയിലൂടെ ന്യൂസിലൻഡിനായി അരങ്ങേറി. അരങ്ങേറ്റ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവച്ചു, മാൻ ഓഫ് ദ മാച്ചുമായി. അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടുന്ന ഒന്‍പതാമത് മാത്രം ന്യൂസിലൻഡ് ബൗളറുമായി അജാസ്.
രണ്ടാം വീട്
അജാസിനു മുന്‍പ് ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് വീഴ്ത്തിയത് അന്തരിച്ച ഇംഗ്ലീഷ് സ്പിന്നർ ജിം ലേക്കറും ഇന്ത്യൻ മുൻ സ്പിന്നർ അനിൽ കുംബ്ലെയും. എന്നാൽ, ജിം ലേക്കറും അനിൽ കുംബ്ലെയും ഹോം സീരീസിലാണ് 10 വിക്കറ്റ് മാന്ത്രികത കാഴ്ചവച്ചത്. അജാസ് ജനിച്ചത് മുംബൈയിൽ ആണെങ്കിലും എവേ സീരീസിലാണ് ഈ 10 വിക്കറ്റ് പ്രകടനം.
സ്പിന്നർമാരാണ് മൂന്ന് പ്രാവശ്യവും 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതെന്നത് ശ്രദ്ധേയം. എന്നാൽ, ജിം ലേക്കറും അനിൽ കുംബ്ലെയും രണ്ടാം ഇന്നിംഗ്സിലാണ് മുഴുവൻ വിക്കറ്റും തൂത്തെടുത്തത്, അജാസ് പട്ടേൽ ഒന്നാം ഇന്നിംഗ്സിലും. ടെസ്റ്റ് ചരിത്രത്തിലെ മൂന്ന് 10 വിക്കറ്റ് ചരിത്ര പ്രകടനങ്ങളിൽ രണ്ടെണ്ണവും ഇന്ത്യൻ മണ്ണിലാണെന്നതും മറ്റൊരു വസ്തുത. ഇന്ത്യക്കെതിരേ ഇന്ത്യൻ മണ്ണിൽ ഒരു ഇന്നിംഗ്സിൽ അഞ്ചിൽ അധികം വിക്കറ്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ ഇടംകൈ സ്പിന്നർമാരിൽ രണ്ടാം സ്ഥാനം എന്ന നേട്ടവും 33 വർഷവും 43 ദിനവും പ്രയമുള്ള അജാസ് സ്വന്തമാക്കി.
ജിം ലേക്കർ, 10/53
ഇംഗ്ലീഷ് ഓഫ് സ്പിന്നറായിരുന്ന ജയിംസ് ചാൾസ് ലേക്കർ എന്ന ജിം ലേക്കറാണ് ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റും വീഴ്ത്തിയത്. 1956 ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരായ മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്സിൽ ഫോളോ ഓണ്‍ വഴങ്ങിയ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിലായിരുന്നു ജിം ലേക്കറിന്റെ ചരിത്രപ്രകടനം. 51.2-23-53-10 എന്നതായിരുന്നു ബൗളിംഗ് ഫിഗർ. ആദ്യ ഇന്നിംഗ്സിൽ 9 വിക്കറ്റും ഈ ഇംഗ്ലീഷ് സ്പിന്നർ വീഴ്ത്തിയിരുന്നു.
അനിൽ കുംബ്ലെ, 10/74
ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് വീഴ്ത്തിയ രണ്ടാമൻ എന്ന നേട്ടം ഇന്ത്യയുടെ ലെഗ്സ്പിന്നറായ അനിൽ കുംബ്ലെക്ക് സ്വന്തം. ചിരവൈരികളായ പാക്കിസ്ഥാനെതിരേയായിരുന്നു കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടം. 1999 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന മത്സരത്തിൽ 26.3-9-74-10 എന്നതായിരുന്നു കുംബ്ലെയുടെ ബൗളിംഗ്. പാക്കിസ്ഥാൻ 420 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയെങ്കിലും കുംബൈ കൊടുങ്കാറ്റായതോടെ 207നു പുറത്തായി.
അജാസ് അദ്ഭുതം !
01:03 AM Dec 05, 2021 | Deepika.com